ഞാന്‍ ചെറിയേട്ടന്‍. സ്നേഹം ഉള്ളവര്‍ ചെറി എന്ന് വിളിക്കും. ഇവിടെ ചുമ്മാ ഒരു രസത്തിനു കേറിയതാ. വല്ലവന്റെയും ബൂലോഗം/ഫോറം/ ഓര്‍ക്കുട്ട്/ഫെയ്സ്ബുക്ക്/ ട്വിട്ടെറിലെ പരിമിതമായ സ്ഥലത്തു കമന്റ് എഴുതി മടുത്തപ്പോള്‍ പുതിയ ഒരു ബ്ലോഗ് അങ്ങട് തുടങ്ങാം ന്നു നിരീച്ചു. അങ്ങനെ ഇവിടെ എത്തിപ്പെട്ട ഒരു അലവലാതി... ഇതു എല്ലാരും വായിക്കണം എന്ന ഉദ്ദേശം ഒന്നും ചെറിക്കില്ല. പിന്നെ ആകാശത്തിനു താഴെ ഏത് വിഷയത്തിലും നാല് വാക്കു പറയുമ്പോള്‍ കിട്ടുന്ന ഒരു ആത്മ നിര്‍വൃതി..
Showing posts with label അഹങ്കാരം. Show all posts
Showing posts with label അഹങ്കാരം. Show all posts

Sunday, 28 February 2010

ഒരു ഫാനിന്റെ ഒടുക്കത്തെ കത്ത്..!

         
ശംഭോ മഹാദേവ!
ദൈവങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ആരാധിക്കുന്ന മാലോലേട്ടന്,

കഴിഞ്ഞ കുറെ ദിവസം ആയി ലോലേട്ടന് നേരെ നടക്കുന്ന സംഘടിത ആക്രമണങ്ങളില്‍ മനം നൊന്തല്ല ഈ കത്തെഴുതുന്നത്. മറിച്ച്, ഈ പ്രശ്നത്തിന്റെ പേരില്‍ എന്നെ പുറത്താക്കിയ എന്റെ വീട്ടുകാരുടെ നടപടിയില്‍ പ്രതിഷേധം പ്രകടിപ്പിക്കാനാണ്. ലോലേട്ടന്റെ ഫാന്‍ ആയി എന്ന ഒറ്റക്കാരണം കൊണ്ട് എന്നെ പുറത്താക്കിയ എന്റെ വീട്ടുകാരോട് ദൈവം ചോദിക്കും. ശംഭോ മഹാദേവ!

എന്നാലും ലോലേട്ടന്‍ ഞങ്ങളോട് ഇത്രയും വലിയ ചതി ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. ഇന്നലെ വരെ കണ്ടാല്‍ മിണ്ടാതിരുന്ന മെഗാ ഫാന്‍സ്‌ ആ അന്‍സാറും അവന്റെ അനിയന്‍ ഹിമാറും ഇന്ന് എന്നോട് ചങ്ങാതീ വീട്ടീന്ന് പുറത്താക്കിയല്ലേ എന്നു ചോദിച്ചു. പോരാത്തതിന് അവന്റെ ഉപ്പയുടെ കടയില്‍ ജോലി കൊടുക്കാമെന്നും പറഞ്ഞ്. നല്ല ഒന്നാന്തരം നായര്‍ തറവാട്ടില്‍ പിറന്ന ഞാന്‍ ഇതെങ്ങനെ സഹിക്കും? കഴിഞ്ഞ കൊല്ലം മൊയതൂട്ടിയുടെ ബ്ലഡി ഫൂള്‍, ഈ ഗ്രാമത്തില്‍ പിശാച് എന്നീ പടങ്ങള്‍ ആദ്യ ദിവസം ആലപ്പുഴ വീരയ്യാ തിയേറ്ററില്‍ പോയി കണ്ട് കൂവിയതിനു ശേഷം അവന്മാരുമായി മുട്ടന്‍ തല്ലുണ്ടായി പോലീസ് സ്റ്റേഷനില്‍ കേറിയ ഞങ്ങളെ നമ്മുടെ ഭാഗ്യ നിര്‍മാതാവ് സ്ക്രൂഡ്രൈവര്‍ കരുണാകരന്‍ പെരുമ്പടപ്പ്‌ ഇറക്കിയ കഥ അങ്ങേക്കും അറിവുള്ളതാണല്ലോ. 

എന്തൊക്കെയായിരുന്നു. ആ സുദീപിന്റെ ദോശ രാഘവന്‍, ഫോക്സ് തുടങ്ങി ഇപ്പോഴത്തെ ആ  തൊല്ല രാജുവിന്റെ ഐസ് ക്രീം വരെ കൂവി തോല്‍പ്പിക്കാന്‍ ശ്രമിച്ച് അടി വാങ്ങിയ ഞങ്ങളോട് ഇതു വേണ്ടായിരുന്നു. അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ തന്ന കാശ് കൊണ്ട് വരെ അങ്ങേക്ക് വേണ്ടി ഞങ്ങള്‍ രംഗത്തിറങ്ങിയില്ലേ? പിന്നെ ഫാന്‍സ്‌ അസോസിയേഷന്‍ വക ആതുര സേവനം എന്ന പേരില്‍ കാശ് പിരിച്ചാണ് ഞാന്‍ ആ കോട്ടം തീര്‍ത്തത്. (കുറ്റം പറയരുതല്ലോ. അങ്ങയെപ്പോലെ വൈകിട്ടെന്താ പരിപാടി എന്നു ഒരാഴ്ച ചങ്ങാതിമാരോട് ചോദിക്കാനും പറ്റി.) പോരാത്തതിന് എത്ര എസ് എം എസ്സുകള്‍, എത്ര ഇന്റര്‍നെറ്റ്‌ റിവ്യൂകള്‍ ഞങ്ങള്‍ സൃഷ്ടിച്ചു. ഒരിക്കല്‍ അങ്ങയുടെ ഷിജു വൈകുണ്ഠം പടം 'ചുവന്ന മുളകുകള്‍'ക്കെതിരെ എസ് എം എസ് അയച്ച ബിജുവിനെ തല്ലാന്‍ പോയതിനു പോലീസുകാരില്‍ നിന്നും കിട്ടിയ അടിയുടെ പാട് ഇന്നും എന്റെ മുഖത്തുണ്ട്‌. അങ്ങേക്ക് മനോവിഷമം ഉണ്ടാകും എന്നറിയാം. എങ്കിലും ആ തന്തയില്ലാത്തവന്‍ അയച്ച എസ് എം എസ് എന്താണെന്നറിഞ്ഞാല്‍ മാലോലന്‍ സാര്‍ ഞങ്ങളെ അഭിനന്ദിക്കുകയെ ഉള്ളൂ:

"കേരളത്തില്‍ കൂട്ട ആത്മഹത്യ. ഇന്നലെ ചെറായി ബീച്ചില്‍ ഒരു കുടുംബത്തിലെ 5 പേര്‍ വിഷം കഴിച്ചു മരിച്ചതായി കണ്ടെത്തി. കോഴിക്കോട്ടെ ഒരു വനിതാ കോളേജ് ഹോസ്റ്റലില്‍ 2 വിദ്യാര്‍ഥിനികള്‍ തൂങ്ങി മരിച്ചു. കോട്ടയത്ത് ട്രെയിനിനു തല വെച്ച് 3 യുവാക്കള്‍ ആത്മഹത്യ ചെയ്തു. മരണകാരണം വ്യക്തമല്ല. പക്ഷേ എല്ലാവരുടെയും പക്കല്‍ ചുവന്ന മുളകിന്റെ ടിക്കെറ്റുകള്‍ കണ്ടെത്തിയിരിക്കുന്നു." ഇനി പറയൂ: അവനെ ഒക്കെ അടിച്ചാല്‍ മതിയോ? ഈശ്വരാ, എന്റെ വീട്ടുകാരോട് പൊറുക്കണേ.. ശംഭോ മഹാദേവ!

എന്നെ മൊയ്തൂട്ടി ഫാന്‍സ്‌ പോലീസില്‍ പിടിപ്പിച്ചതിനു പകരം സ്വന്തമായി ഒരു എസ് എം എസ് സൃഷ്ടിച്ചു ഞാനും അയച്ചു...

"സ്വന്തം കാറില്‍ ഡ്രൈവറെ പിന്നിലിരുത്തി ഓടിച്ചു പോകുന്ന മൊയ്തൂട്ടി: 
എന്താടോ ആ കരുണാകരന്‍ പെരുമ്പടപ്പിനെ പോലെ തനിക്കും നിര്‍മിച്ചു കൂടെ ഒരു സിനിമ?
അപ്പോള്‍ ഡ്രൈവര്‍: ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല സാര്‍; പക്ഷേ മാലോലന്‍ സാറിന്റെ ഡേറ്റ് കിട്ടണ്ടേ?"

ദൈവം തമ്പുരാന്‍ അറിഞ്ഞു ശിക്ഷിക്കട്ടെ എന്റെ അച്ഛനെ... ശംഭോ മഹാദേവ!

ഇപ്പോഴും പറയുന്നു, അങ്ങയുടെ സിനിമകള്‍ വിജയിപ്പിക്കാന്‍ ഞങ്ങള്‍ എന്തെല്ലാം ചെയ്തു? ഇവിടെ നിന്നു കൊച്ചിയിലും ആലുവയിലും പോയാണ് ഒരേ ദിവസം ഞാന്‍ റെക്കോര്‍ഡ്‌ സമയത്തില്‍ തീര്‍ത്ത അങ്ങയുടെ "ഈശ്വരന്‍" കണ്ടത്. ആലപ്പുഴയില്‍ ഡിജിറ്റല്‍ പ്രദര്‍ശനം ആയതിനാല്‍ ഫിലിം പെട്ടി എഴുന്നള്ളിക്കുന്നതിനും പാലഭിഷേകം, പുഷ്പാര്‍ച്ചന, മാല പടക്കം പൊട്ടിക്കല്‍ മുതലായവ നടത്തുന്നതിനും ആണ് ഇവിടെ നിന്നും ക്വാളിസ് ബുക്ക്‌ ചെയ്ത് എറണാകുളം വരെ ഞങ്ങള്‍ പോയത്. 17 മണിക്കൂര്‍ സമയത്തില്‍ തീര്‍ത്ത "ഈശ്വരന്‍" കാണാന്‍ ഇവിടത്തെ ഈശ്വര വിശ്വാസികള്‍ പോലും വരാത്തതിലും 17 ഷോ പോലും തികച്ചോടാത്തതിലും ലോലെട്ടനെപ്പോലെ ഞങ്ങള്‍ക്കും വിഷമം ഉണ്ട്. അത് പോലെ അങ്ങയുടെ എലി ഭായ്, കാട്ടുരാജാവ്, ഹോസ്റ്റല്‍ കുമാരന്‍, മാലാഖ യോഹന്നാന്‍ തുടങ്ങി എത്ര പടങ്ങള്‍ ഹോസ്റ്റലുകളില്‍ ടിക്കറ്റ്‌ കൊടുത്തു ആളെ നിറച്ചിട്ടുണ്ടെന്നറിയുമോ. കഴിഞ്ഞ കൊല്ലത്തെ അനുഗ്രഹന്റെ പരീക്ഷണ ചിത്രം  "ഭ്രാന്ത്" എന്ന പടം ഒന്നും മനസ്സിലാകാഞ്ഞിട്ടും 7 തവണ കണ്ടവനാണ് ഈ ഞാന്‍.

ഈ പറയുന്ന ബാലഗംഗാധരന്‍ എന്നയാളുടെ പ്രശ്നത്തില്‍ കുറെ പിള്ളാര്‍ കേറി അങ്ങയുടെ നായര്‍ ബ്രദേഴ്സിന്റെ സെറ്റില്‍ കേറി അലമ്പുണ്ടാക്കിയെന്ന്‍ അറിഞ്ഞു അവിടെയും ഇടപെടാന്‍ ഇറങ്ങിയതാണ് ഞങ്ങള്‍. പക്ഷേ പള്ളുരുത്തിക്കാരാണെന്നറിഞ്ഞപ്പോള്‍ പിന്നെ പോയില്ല. പേടിച്ചിട്ടൊന്നുമല്ല കേട്ടോ. ആലപ്പുഴയില്‍ നിന്നും പള്ളുരുത്തിയിലേക്കുള്ള ദൂരം ആലോചിച്ചിട്ടാ. നല്ല തല്ലു നാട്ടില്‍ കിട്ടുമല്ലോ എന്നു ചോദിച്ച് ആ അന്‍സാര്‍ എന്നെ കളിയാക്കിയത് മറന്നിട്ടില്ല ഇപ്പോഴും. എന്റെ വീട്ടുകാരോട് "മോനെ സുഗേശാ, ആരാ ഈ തെമ്മാടിത്തരമൊക്കെ കാണിച്ചത് " എന്നു ചോദിക്കാന്‍ ഇവിടെ ആരും ഇല്ലേ? ശംഭോ മഹാദേവ!

ബാലന്‍ പ്രശ്നം മൊയ്തൂട്ടിക്ക ഉണ്ടാക്കിയതാണെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി. ലോലേട്ടന്റെ പടത്തില്‍ ആരെ വേണം ആരെ വേണ്ട എന്നു തീരുമാനിക്കേണ്ടത് ലോലേട്ടനല്ലേ? ആ അപമാനം  തീര്‍ന്നില്ല, അപ്പോഴേക്ക് മോയതൂട്ടിയെ പിന്താങ്ങി അങ്ങയുടെ പത്രസമ്മേളനം. അതിന്റ ചൂടാറുന്നതിനു മുന്‍പെ അഴുതക്കോടന്‍ സാര്‍ അങ്ങയെ വിമര്‍ശിച്ചു കൊണ്ട് ഒരു സമ്മേളനം നടത്തിയപ്പോഴാണ് ഞങ്ങള്‍ക്കൊരു ഉഷാര്‍ ഒക്കെ വന്നത്. പെങ്ങളുടെ ഫീസ്‌ അടക്കാന്‍ വെച്ച കാശ് കൊടുത്തിട്ടാണ് ആ ഡെന്നിസിനെക്കൊണ്ട് ഇന്റര്‍നെറ്റില്‍ അയാളെ കഴുതക്കോടന്‍ ആക്കിയത്. പോരാത്തതിന് അന്ന് തന്നെ കോലവും കത്തിച്ചു. പോകുന്ന വഴിക്ക് ചുമ്മാ അരിശം തീര്‍ക്കാന്‍ കലക്ടറുടെ ബംഗ്ലാവിനു കല്ലും എറിഞ്ഞു. ശംഭോ മഹാദേവ!

ആ പ്രശ്നം കഴിഞ്ഞ് വീട്ടില്‍ കേറാന്‍ നോക്കിയപ്പോള്‍ ആണ് ആ എഎസ്ഐ കുട്ടപ്പന്‍ നായര്‍ ഞങ്ങളെ പിടിച്ചത്. ഫീസ്‌ അടക്കാന്‍ വെച്ച കാശ് കട്ടെടുത്തു എന്നും പറഞ്ഞ് എന്നെ സ്റ്റേഷനില്‍ നിന്നും ഇറക്കാന്‍ വരാതിരുന്ന എന്റെ അമ്മേടെ ....രുണ്ടല്ലോ.. ആ മനുഷ്യനെ ഇനി എനിക്കു കാണേണ്ട. ചോറ് തരുന്നതല്ലേ എന്നു വിചാരിച്ച് പിന്നെയും ആ വീട്ടില്‍ ചെന്നപ്പോള്‍ എന്നെ ചകിരി തല്ലുന്ന മട്ടലെടുത്തു പുറത്തടിച്ചു ആ  കാലമാടന്‍. പോലീസുകാരുടെ ഇടി ഞാന്‍ സഹിച്ചു. പക്ഷേ ഇത്, അങ്ങയുടെ സ്ഫുടനത്തിലെ തോടാമയെ ബാലഗംഗാധാരന്റെ മത്തായി മാഷ്‌ ചെയ്തത് പോലായിപ്പോയി. അന്ന് ഇടപെട്ട കൊടുമുടി നാണുവിനെപ്പോലെ തടുക്കാന്‍ വന്നതായിരുന്നു അയലത്തെ അശോകന്‍ കൊച്ചാട്ടന്‍. ആ മനുഷ്യന്റെ മുന്നില്‍ വെച്ച് എന്റെ അച്ഛന്‍ പറഞ്ഞ വാക്കുകള്‍ അങ്ങ് ഒരു സിനിമയിലും കേട്ടിട്ടുണ്ടാകില്ല. അയാളോട് ദൈവം ചോദിക്കില്ലേ? ശംഭോ മഹാദേവ!

ഇതൊക്കെ ഞാന്‍ സഹിക്കും. പക്ഷേ മോയ്തൂട്ടിക്കയെ പിന്താങ്ങിക്കൊണ്ട് ലോലേട്ടന്‍ ഇറങ്ങിയതിനു ശേഷം ഞങ്ങള്‍ ഇനി എന്ത് എന്നറിയാതെ മഹാബലിപുരം ബസ്‌റൂട്ട് നോക്കി നില്‍പ്പാണ്. വിന്റെര്‍ ഇന്‍ ജറുസലേം എന്ന ചിത്രത്തിലെ അങ്ങയുടെ നീലോല്പലന്റെ പോലെ ഒരു വിഷമസന്ധിയിലാണ് ഞാന്‍. ഇടഞ്ഞ കൊമ്പന്റെ കണ്ണില്‍ തോട്ടി കെട്ടി കളിക്കരുത് എന്നു പറഞ്ഞ അതേ നാവ് കൊണ്ട് അന്‍സാറിനോട് ആ ജോലി തരാന്‍ ഞാന്‍ എങ്ങനെ പറയും? അവനെ കളര്‍കോടുള്ള  ജെസ്സിയെ ലൈന്‍ അടിച്ചതിനു ലവ് ജിഹാദ് എന്നും പറഞ്ഞ് തല്ലാന്‍ ആളെ വിട്ടത് ഞാന്‍ ആണെന്ന് അവന്‍ എങ്ങാനും അറിഞ്ഞാല്‍? നമ്മുടെ ഫാന്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ പോലും എന്നെ കൈവിട്ട സ്ഥിതിക്ക് അങ്ങ് മാത്രമേ എനിക്കൊരു രക്ഷ ഉള്ളൂ... എത്രയും പെട്ടെന്ന് നായര്‍ ബ്രദേഴ്സിന്റെ സ്ക്രിപ്റ്റ് അങ്ങേക്കായി തിരുത്തുന്ന ജോലി എന്നെ ഏല്‍പ്പിക്കണമെന്നു ബോധിപ്പിച്ചു കൊണ്ട്,

രഞ്ജിത്ത് നായര്‍,
സെക്രട്ടറി,
മാലോലന്‍ ഫാന്‍സ്‌ അസോസിയേഷന്‍,
ആലപ്പുഴ.

Wednesday, 4 November 2009

ഒരു തിരുപ്പതി ദര്‍ശനം അഥവാ ബോധോദയം


തലേക്കെട്ട് വായിച്ചു കണ്‍ഫ്യൂഷന്‍ ആകണ്ട.. നിങ്ങള്‍ക്ക് തോന്നിയേക്കാം ഈ ചെറിയേട്ടന്‍ എന്തിനാ ചുമ്മാ കുറെ അറുബോറന്‍ യാത്രാവിവരണങ്ങള്‍ എഴുതി കൂട്ടുന്നെ എന്ന്. ഇത് സംഭവം ഒന്നാന്തരം ഒരു ബിസിനസ്‌ ഓപ്പര്‍ച്യുനിറ്റി ആണ് മ്വാനെ.

ഈ ചെന്നൈയില്‍ ഒരു സുഹൃത്തിന്റെ കൂടെയാണ്  ചെറിയേട്ടന്റെ താത്കാലിക താമസം. അങ്ങനെ ഇരിക്കുമ്പോള്‍ സുഹൃത്തിന്റെ ചേട്ടന് കുവൈറ്റില്‍ ഒരു ജോലി ശരി ആകുന്നു. ഉടനെ പുറപ്പെടണം.ചേട്ടന് തിരുപ്പതിയില്‍ പോയി തല മുണ്ഡനം ചെയ്യാന്‍ ഒരു ആഗ്രഹം. ഞായറാഴ്ച ഊണ് കഴിഞ്ഞു ഇവര്‍ കാറെടുത്തു പുറപ്പെടാന്‍ നോക്കുന്നു. ചെറിയെ വിളിച്ചെങ്കിലും  അത്രയ്ക്കങ്ങടു  താത്പര്യം കാണിച്ചില്ല.  ലവന്മാര്‍ പിറ്റേന്ന് മാത്രമേ വരുള്ളൂ എന്ന് മനസ്സിലാക്കിയപ്പോള്‍ ശരി, സ്ഥലം കാണാന്‍ വരാം എന്നായി  ഒടുവില്‍.  വൈകിട്ട്  നമ്മുടെ ധന്യമാതാശ്രീ  വിളിച്ചപ്പോള്‍ യാത്രയില്‍ ആയിരുന്നു. വിവരം അറിഞ്ഞ മാതാശ്രീ സ്തബ്ധയായി നിന്നു പോയത്രേ- എന്ത് പറ്റി ഈ ചെറുക്കനു, എന്ന മട്ടില്‍. വെറുതെ പോയാല്‍ പോര, പ്രാര്‍ഥിക്കണം എന്നു ഉപദേശവും കിട്ടി. ('നാടോടിക്കാറ്റിലെ' ശ്രീനിവാസന്റെ ആത്മഗതം -"ആരോട്...! എന്തിനു..!" ഇവിടെ ആപ്ലികബിള്‍ ആണ്.)

ഈ തിരുപ്പതി എന്നു പറയുന്നത് 108 വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രമാദമായ ഒന്നാണ്. ഇതും ചെറിയേട്ടന്‍ പണ്ട് കൈകാര്യം ചെയ്തിരുന്ന പോലത്തെ ഒരു ട്രസ്റ്റ്‌ ആണ് നടത്തുന്നത്. ഇനി പറയുന്നത് ബൂലോഗത്തിലെ വെഞ്ച്വര്‍ ക്യാപിറ്റലിസ്ടുകള്‍  ശ്രദ്ധിച്ചു കേള്‍ക്കണം. ചെല്ലുമ്പോള്‍ തന്നെ പാര്‍ക്കിംഗ് എന്നും പറഞ്ഞു തുടങ്ങി കാശ്‌ ഈടാക്കാന്‍. പിന്നെ അമ്പലം വക ഗസ്റ്റ് ഹൌസ്- അവിടെ താമസത്തിന് വാങ്ങി രൂ. 1600 . അകത്തു ടി വി പോയിട്ട് ഒരു സോപ്പോ തോര്‍ത്തോ കുടിവെള്ളമോ, പോട്ടെ താഴെ വിളിക്കാന്‍ ഫോണ്‍ പോലും ഇല്ല. ഈ അമ്പലത്തിന്റെ ഒരു പ്രത്യേകത എന്നു പറയുന്നത് അകത്തു കയറാന്‍ വീഗാലാണ്ടിലേതു പോലെ ടിക്കറ്റ്‌ എടുക്കണം. ഞങ്ങള്‍ പോയി നോക്കി എങ്കിലും ടിക്കറ്റ്‌ കൌണ്ടര്‍ നേരത്തെ തന്നെ ക്ലോസ് ആയിരുന്നു. ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ ഹോട്ടല്‍ കാണിച്ചു തരാന്‍ വേണ്ടി അടുത്ത് കൂടിയവനെ അടുപ്പിച്ചില്ല. അവനും കാശ്‌ വാങ്ങുമല്ലോ.

പിറ്റേന്ന് രാവിലെ 3 മണിക്ക് എഴുന്നേറ്റു റെഡി ആയി പുറപ്പെട്ടു. 23 കി മീ ചുരം കയറിയാലാണ് ഈ തിരുമല ദേവസ്ഥാനത്ത്  എത്തുന്നത്‌. ചുരം എന്നത് ട്രസ്റ്റ്‌ വക പ്രൈവറ്റ് റോഡ്‌ ആണ്. അത് ഉപയോഗിക്കാന്‍ കാശ്‌ വേറെ കൊടുക്കണം. മുകളിലും പാര്‍ക്കിംഗ് ഫീസ്‌ വേറെ ഉണ്ട്. അവിടെ എത്തിയപ്പോഴല്ലെ രസം. അവിടെ 3 ക്യു ഉണ്ട്. ഒന്ന് രൂ 50 കൊടുക്കാന്‍ കഴിയുന്നവര്‍ക്ക് ; ഒന്ന് ആളൊന്നുക്ക് രൂ 300 കൊടുക്കാന്‍ കഴിവുള്ളവര്‍ക്ക്;  ഇനി ഒന്ന് കോടിക്കണക്കിനു രൂപ ട്രസ്റ്റിനു   സംഭാവന നല്‍കിയ വി ഐ. പി. കള്‍ക്ക്. ഇതിലെ രസകരമായ സംഭവം അതല്ല- 50 രൂ ടിക്കറ്റ്‌ തിരുമലയില്‍ കൊടുക്കില്ല. അതിനു വീണ്ടും മല ഇറങ്ങി തിരുപ്പതിയില്‍ പോകണം. ഇപ്പോള്‍ രൂ 750 ഞങ്ങളുടെ കയ്യില്‍ നിന്നും അധികം പോയിക്കഴിഞ്ഞു. ഇതിനിടയില്‍ തല മുണ്ഡനം ചെയ്യുന്ന ചടങ്ങ് നടത്തി. അവിടെ 3 പേര്‍ക്കും ഓരോ ടിക്കറ്റ്‌ തന്നു. ഇത് ബാര്‍ബര്‍ക്ക്  കൊടുക്കണം. അതായത്  ഒരാള്‍ക്ക്‌ മാത്രമേ മുണ്ഡനം ചെയ്യേണ്ടൂ എങ്കിലും 3 ടിക്കെറ്റുകള്‍ അയാള്‍ കരസ്ഥമാക്കി. ഇതിനു എണ്ണം പറഞ്ഞു കാശ്‌ വാങ്ങും ആ ബാര്‍ബര്‍. കൂടാതെ ഞങ്ങളുടെ കയ്യില്‍ നിന്നും രൂ 100 വേറെയും.

പുറത്തു ഇറങ്ങിയപ്പോള്‍ നെറ്റിയില്‍ ചന്ദനക്കുറി തൊടീക്കാന്‍ ആയി വേറൊരു കൂട്ടം. എന്തും ബിസിനസ്‌ ആണിവിടെ. ഒടുവില്‍ നീണ്ട ക്യൂ നിന്നു, 8 മണിക്ക് അകത്തു കേറി. മുഴുവന്‍ സ്വര്‍ണം പൂശിയ കൊത്തളങ്ങള്‍. മനോഹരമായ കൊത്തുപണികള്‍. ചെറി എന്തായാലും പ്രാര്‍ഥിക്കാന്‍ നിന്നില്ല. ഒരു വശത്ത് ഒരു ചില്ല് കൂട്ടില്‍ ഇരുന്നു കുറെ പേര്‍ കാശ് എണ്ണുന്നു. ഇത് ഒരു പുണ്യ കര്‍മം ആണത്രേ. ഈ ചില്ല് കൂട് എന്നു പറയുന്നത് ഒരു മാര്‍ക്കറ്റിംഗ് ടെക്ക്നിക്ക് ആണ്. സാധാരണക്കാര്‍ക്ക് കാശ്‌ ദാനം ചെയ്യാന്‍ പ്രലോഭനം ഉണ്ടാക്കാന്‍ ആയിട്ടാണ് ഈ ഗ്ലാസ്‌ റൂം. കുറെ പേര്‍ ചാക്കില്‍ നാണയങ്ങള്‍ കെട്ടി കൊണ്ട് പോകുന്നു.

ഇനി പ്രസാദം. പൂജാരിമാര്‍ പ്രസാദം കൊടുക്കുന്ന തറ പരിപാടിയൊന്നും ഇവിടെ നടപ്പില്ല.900 രൂപ കൊടുത്തവര്‍ക്ക് കിട്ടിയത് 6 ലഡ്ഡു. അതും ക്യൂവില്‍ നിന്നിട്ട്. 50 രൂ. കൊടുത്തവര്‍ക്കും അത് തന്നെ. തിരുപ്പതി ബാലാജീ, നീ ആണളിയാ യഥാര്‍ത്ഥ ദൈവം. നാട്ടില്‍ സോഷ്യലിസം നടപ്പിലാക്കാന്‍ നിനക്കെ കഴിഞ്ഞുള്ളു.

അപ്പോള്‍ ബൂലോഗ വെഞ്ച്വര്‍ ക്യാപിറ്റലിസ്ടുകളേ, നിങ്ങള്‍ക്ക് ഇപ്പോള്‍ പിടി കിട്ടിയിട്ടുണ്ടാകും ചെറിയേട്ടന്റെ ബിസിനസ്‌ ഐഡിയ എന്താണെന്ന്. അമ്മ വഴിക്ക് കിട്ടിയ കുറച്ചു ഭൂമി ഉണ്ട് ചെറിയുടെ കയ്യില്‍. അതും കുന്നിന്റെ മുകളില്‍. അതാണല്ലോ ബെസ്റ്റ് സ്ഥലം. റോഡ്‌ ചെറിയേട്ടന്‍ നിര്‍മിച്ചോളാം. ഇതേ മാതൃകയില്‍ ഒരു അമ്പലം പണി കഴിപ്പിക്കണം. പ്രധാന ഏര്‍പ്പാട് എന്നത് സ്വര്‍ണാഭരണങ്ങള്‍ ദാനം ചെയ്യുക എന്നതായി തിട്ട പെടുത്തണം. ചെലവു ഒരു 30 കോടി എങ്കിലും വരും. ബ്രെയ്ക്ക്‌ ഈവന്‍ ഒരു 4-5 കൊല്ലം കൊണ്ട് തന്നെ നടക്കും. പിന്നെ ട്രസ്റ്റിന്റെ ചെയര്‍മാന്‍ കം ഖജാന്‍ജി ചെറിയേട്ടന്‍ ആയിരിക്കും. ബാക്കി എല്ലാം ജനാധിപത്യപരമായിട്ടായിരിക്കും.

എം. ബി. എ. ക്ലാസ്സുകളില്‍ പഠിച്ച മാര്‍ക്കറ്റിംഗ് ടെക്നിക്കുകള്‍ തലങ്ങും വിലങ്ങും എടുത്തു വീശാം. നമുക്കും സംഘടിപ്പിക്കാം ഹൈവേ അതോറിട്ടിയില്‍ ആള്‍ക്കാരെ. ഇന്ത്യ മുഴുവനും നാഷണല്‍ ഹൈവേ ഓരങ്ങളില്‍ നമ്മുടെ അമ്പലത്തിലേക്കുള്ള ദൂര മാപിനികള്‍. ഹായ് ഹൈ...!!! ഓര്‍ക്കുമ്പോള്‍ തന്നെ ഒരു പെരുപ്പ് വരുന്നു കാല്‍ മുതല്‍ തല വരെ.! പിന്നെ വേറൊരു ഐഡിയ എന്നു വെച്ചാല്‍ - ഇപ്പോള്‍ അതിരപ്പള്ളി വെള്ളച്ചാട്ടത്തിലേക്ക് പോകുമ്പോള്‍ 2 അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ കാണാം. എന്നു വെച്ചാല്‍ അങ്കവും കാണാം താളിയും ഓടിക്കാം എന്ന അവസ്ഥ.  മനസ്സിലായില്ലെ..?

ഈ പില്‍ഗ്രിമേയ്ജ്‌ ടൂറിസം എന്നു പറയുന്നത് വേണ്ട രീതിയില്‍ ടാപ്പ്‌ ചെയ്യപ്പെടാത്ത ഒരു മേഖലയാണ്  ദൈവത്തിന്റെ സ്വന്തം നാട്ടില്‍. നമ്മുടെ അമ്പലം നമുക്ക് വല്ല നാഷണല്‍ പാര്‍ക്കിന്റെയോ വെള്ളച്ചാട്ടത്തിന്റെയോ കുമരകം കായലിന്റെയോ അടുത്ത് സ്ഥാപിക്കാം. എന്നിട്ട് വേണമെങ്ങില്‍ അതിനടുത്ത് നമ്മുടെ സ്വന്തം റിസോര്‍ട്ട്, അല്ലെങ്കില്‍ അമ്യൂസ്മെന്റ് പാര്‍ക്... പോകുന്ന വഴിയില്‍ ടോള്‍ പിരിവു, തീര്‍ഥാടക ടൂറിസ്റ്റുകളുടെ താമസം നമ്മുടെ സ്വന്തം ഹോട്ടലുകളില്‍- ഹോ..! എന്തെല്ലാം സാധ്യതകള്‍..!!

പിന്നെ വേണ്ടത് വേര്‍ഡ്‌ ഓഫ് മൌത്‌ ആണ്. വേണമെങ്കില്‍ ശബരി മല പോലെ ഒരു വ്രതം വെക്കാം. അപ്പോള്‍ ആളുകള്‍ക്ക് വിശ്വാസം കൂടും. അല്ലെങ്കിലും കഷ്ടപ്പെട്ടാലേ ദൈവം പ്രീതിപ്പെടൂ എന്നു ഒരു വിശ്വാസം ജനങ്ങള്‍ക്കുണ്ട്. ശയന പ്രദക്ഷിണം, ഗരുഡന്‍ തൂക്കം, നാവില്‍ ശൂലം തറക്കല്‍, കുരിശു ചുമക്കല്‍, ജിഹാദ് എന്നിങ്ങനെ പല രീതിയില്‍ അത് നമ്മുടെ ഇടയില്‍ കാണാം.  കൂടാതെ ജ്യോതിഷരത്നം, ,മുഹൂര്‍ത്തം, വനിത, ഗൃഹലക്ഷ്മി, മനോരമ ആഴ്ചപ്പതിപ്പ് മുതലായ ബൂര്‍ഷ്വാ വാരികകളില്‍ കൂലി എഴുത്തുകാരെ വെച്ചു അമ്പലത്തിന്റെ മാഹാത്മ്യത്തെ കുറിച്ച് എഴുതിക്കാം.  പിന്നെ വേണ്ടത് നല്ല കുറെ ജ്യോത്സന്മാരെ "സ്വാധീനിക്കല്‍" ആണ്. ഇത്തിരി പണച്ചെലവ് വരും. സാരമില്ല, പെട്ടെന്ന് തന്നെ തിരിച്ചു പിടിക്കാം. ഐശ്വര്യാ റായിയെ മാംഗല്യ ദോഷം തീര്‍ക്കാന്‍ അഭിഷേകിനോടും അമിതാഭിനോടും ജയയോടും അമര്‍ സിങ്ങിനോടും ഒപ്പം തിരുപ്പതിയില്‍ അയച്ച ജ്യോത്സനു എന്തെല്ലാം ആയിരിക്കും കിട്ടിയിട്ടുണ്ടാവുക? ബച്ചന്‍ കുടുംബം ട്രസ്റ്റിനു കൊടുത്തതിന്റെ ഒരു 10% എങ്കിലും..?

ചുരുക്കി പറഞ്ഞാല്‍ ഇത്രയും നല്ല ഒരു ബിസിനസ്‌ ഓപ്പര്‍ച്യുനിറ്റി കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ആരും കൊണ്ട് വന്നു കാണില്ല. ഇതിന്റെ പേറ്റന്റ്‌ കരസ്ഥമാക്കാന്‍ എന്താ ചെയ്യേണ്ടത് കൂട്ടരേ?

എന്തായാലും ചെറി ഇതൊരു ബി പ്ലാന്‍ ആക്കി നാട് നീളെ അവതരിപ്പിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഈ ആശയം പുറത്തു പോകുന്നതിലും നല്ലത് ബൂലോഗവാസികള്‍ തന്നെ ഇതിനെ ഇംപ്ലിമെന്റ് ചെയ്യുന്നതാണ്. ബൂലോഗ വെഞ്ച്വര്‍ ക്യാപിറ്റലിസ്ടുകളേ, ഇതിലെ ഇതിലെ...

ചെറിയേട്ടന്‍ വന്നേ!

ഡിങ്കനെ ചവിട്ടി തെറിപ്പിക്കാന്‍, മായാവിയെ കുപ്പിയിലാക്കാന്‍, ഞാന്‍ എന്ന പന്ന ബൂലോഗ വാസിയെ കുടിയിറക്കാന്‍, സൂരജിനെ ടെസ്ട്യുബില്‍ ഇറക്കി വായ മൂടാന്‍, മാര്‍ ജാരന്റെ രാത്രി സഞ്ചാരം അവസാനിപ്പിക്കാന്‍, അനിലിനെയും പ്രമോദിനെയും എ.കെ.യേയുമൊക്കെ പട്ടയം തിരിച്ചു വാങ്ങി നാട് കടത്താന്‍ ഇതാ ചെറിയേട്ടന്‍ വന്നു... (അവിടെ എന്ത് ചെയ്യും എന്ന് ചോദിക്കണ്ട;അച്ചുമ്മാമന്റെ ബുള്‍ഡോസര്‍ ഒരെണ്ണം ഈ ചെറി അടിച്ചു മാറ്റിയിട്ടുണ്ട്...)  കാല്‍വിന്‍, നീ സൂക്ഷിക്കുക.. കുങ്ങ്ഫു  പഠിച്ചിട്ടു കാര്യം ഇല്ല. കടത്തനാട്ടില്‍ പോയി അടിതടകളൊക്കെ അഭ്യസിച്ചിട്ടാണ് ചെറി എത്തിയിരിക്കുന്നത്... ഇനി മുതല്‍ ചെറിയേട്ടന്‍ എന്ന ചക്രവര്‍ത്തിക്ക് കപ്പം കൊടുത്തിട്ട് മതി മുന്നോട്ടുള്ള പ്രയാണം.  പിന്നെ, പ്രത്യുപകാരമായി, ബൂലോഗത്തിനെതിരെ വാളെടുക്കുന്ന എല്ലാ മാധ്യമ ഉദ്യമങ്ങളെയും, അതിപ്പോ മനോരമ, മാതൃഭൂമി, കൌമുദി, ഫയര്‍, കുട്ടൂസന്‍, കീരകന്‍ എന്നിങ്ങനെ ആരായാലും, ചെറിയേട്ടന്‍ ശക്തമായി എതിര്‍ത്തു പണ്ടാരമടങ്ങും... ഈ ഓര്‍ഡിനന്‍സോടെ ബാബു മാഷെയും ജബ്ബാര്‍ മാഷെയും നമ്മുടെ ആസ്ഥാന ഗുരുക്കന്മാരായി നിയമിച്ചിരിക്കുന്നു. ഇനി എല്ലാരും ഒന്ന് കൈ അടിച്ചു പ്രമേയം പാസ്സാക്കിയേ...

നിയമ അറിയിപ്പ്

"ഇബ്‌ടെ കണ്ട എന്തിര് പോസ്റ്റ്‌ വേണേലും എബടെ തോന്നുന്നോ അബടെ പോസ്ടാം. അതിനു ഒരു ഡാഷ് മോന്റെയും അനുവാദം ആവശ്യമില്ല. പക്കെങ്കില് പോസ്റ്റുന്ന നേരത്ത് ഞമ്മളെ കൂടെ ഒന്ന് ഓര്‍ത്തോളണേ എന്റെ പൊന്നുമുത്തപ്പാ..."