ഞാന്‍ ചെറിയേട്ടന്‍. സ്നേഹം ഉള്ളവര്‍ ചെറി എന്ന് വിളിക്കും. ഇവിടെ ചുമ്മാ ഒരു രസത്തിനു കേറിയതാ. വല്ലവന്റെയും ബൂലോഗം/ഫോറം/ ഓര്‍ക്കുട്ട്/ഫെയ്സ്ബുക്ക്/ ട്വിട്ടെറിലെ പരിമിതമായ സ്ഥലത്തു കമന്റ് എഴുതി മടുത്തപ്പോള്‍ പുതിയ ഒരു ബ്ലോഗ് അങ്ങട് തുടങ്ങാം ന്നു നിരീച്ചു. അങ്ങനെ ഇവിടെ എത്തിപ്പെട്ട ഒരു അലവലാതി... ഇതു എല്ലാരും വായിക്കണം എന്ന ഉദ്ദേശം ഒന്നും ചെറിക്കില്ല. പിന്നെ ആകാശത്തിനു താഴെ ഏത് വിഷയത്തിലും നാല് വാക്കു പറയുമ്പോള്‍ കിട്ടുന്ന ഒരു ആത്മ നിര്‍വൃതി..
Showing posts with label ജീവിതം. Show all posts
Showing posts with label ജീവിതം. Show all posts

Wednesday, 16 June 2010

ദി ഡ്രീമേഴ്സ് - ഒരു ആസ്വാദനം


വിഖ്യാത ഇറ്റാലിയന്‍ സംവിധായകന്‍ ബെര്‍ണാഡോ ബെര്‍തോലൂചിയുടെ  (Bernardo Bertolucci) അവസാനം ഇറങ്ങിയ സിനിമയാണ് "ദി ഡ്രീമേഴ്സ്". (The Dreamers, 2003 http://www.imdb.com/title/tt0309987/ ) ബെര്‍തോലൂച്ചിയുടെ മിക്ക സിനിമകളിലെയും പോലെ നഗ്നതയും സെക്സും പശ്ചാത്തല സംഗീതവും സ്പിരിച്വാലിറ്റിയും ഒക്കെ ചേര്‍ന്ന് മനോഹരമാക്കിയ ഒരു അഭ്രകാവ്യം. 60 കളിലെ യൂറോപ്യന്‍ അമേരിക്കന്‍ യുവത്വത്തിന്‍റെ ഒരു പരിച്ഛെദം എന്ന് പറയാം ഇതിനെ. അതിസുന്ദരിയായ ഇവാ ഗ്രീന്‍ (Eva Green) എന്ന യുവനടിയുടെ അഭിനയ സാധ്യതകള്‍ ശരിക്കും പ്രയോജനപ്പെടുത്തിയിട്ടുണ്ട് സംവിധായകന്‍. 

പാരീസില്‍ പഠിക്കാന്‍ എത്തുന്ന ഒരു അമേരിക്കന്‍ യുവാവിനെയും അയാള്‍ അവിടെ കണ്ടു മുട്ടുന്ന 2 സഹോദരീ സഹോദരന്‍മാരെയും ചുറ്റിപ്പറ്റിയാണ് ഇതിവൃത്തം. സംഭാഷണങ്ങള്‍ ഫ്രഞ്ച്- ഇംഗ്ലീഷ് ഭാഷകളില്‍. കഥയിലെ പ്രോട്ടഗോണിസ്റ്റ് മാത്യു ഒരു സിനിമാ കൊട്ടകയില്‍ വെച്ച് ഇരട്ടകളായ തിയോവിനെയും ഇസബെല്ലയെയും കണ്ടു മുട്ടുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. തുടര്‍ന്ന് അവരുടെ ക്ഷണം സ്വീകരിച്ച് മാത്യു അവരുടെ വീട്ടിലേക്കു താമസം മാറുന്നു. ഇസബെല്ല ഇതിനിടയില്‍ തന്നെ മാത്യുവിന്‍റെ മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ തിയോയും ഇസബെല്ലയും ഒരു മുറിയിലാണ് അന്തിയുറങ്ങുന്നതെന്ന് മനസ്സിലായപ്പോള്‍ അവരുടെ കിടപ്പ് മുറിയില്‍ ഒളിഞ്ഞു നോക്കുന്നുമുണ്ട് അയാള്‍. അവിടെ സഹോദരങ്ങള്‍ പൂര്‍ണനഗ്നരായി കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്നതാണ് അയാള്‍ക്ക്‌ കാണാന്‍ കഴിഞ്ഞത്. വളരെ കയ്യടക്കത്തോടെ ചിത്രീകരിച്ച ഈ രംഗം എടുത്തു നില്‍ക്കുന്ന ഒന്നാണ്. ഇതിനിടയില്‍ ഇവരുടെ മാതാപിതാക്കള്‍ ഒരാവശ്യത്തിനായി നഗരം വിട്ടു പോകുന്നതോടെയാണ് ദി ഡ്രീമേഴ്സിന്‍റെ കഥാതന്തു വികാസം പ്രാപിക്കുന്നത്. അന്നത്തെ കലാപകലുഷിതമായ അന്തരീക്ഷം, വിപ്ലവം തലയ്ക്കു പിടിച്ച യുവത്വം (68-ലെ വിദ്യാര്‍ഥി വിപ്ലവം ആണ് പ്രതിപാദ്യം), അമേരിക്കന്‍ -ഫ്രഞ്ച് (capitalism - communism) ചിന്താധാരകളിലെ അന്തരം, അരാജകത്വം, ബാഹ്യലോകത്ത് നിന്നുള്ള ഒറ്റപ്പെടല്‍, തുറന്ന ലൈംഗികത, ധൂര്‍ത്ത്, അതിനു ശേഷമുള്ള പട്ടിണി എന്നിവയൊക്കെ ഒത്തു ചേര്‍ന്ന ഒരു unreal ആയ ലോകത്തിലാണ് ഡ്രീമേഴ്സ് ജീവിക്കുന്നത്. മൂവരും ക്ലാസ്സിക്‌ സിനിമകളില്‍ ഏറെ താത്പര്യം ഉള്ളവരാണ് - പലയിടത്തും സംഭാഷണങ്ങളില്‍ അവ കടന്നു വരുന്നു. 

മാത്യുവിനോട് ഇസബെല്ലയെ പ്രാപിക്കാന്‍ തിയോ ആവശ്യപ്പെടുന്ന രംഗം ഏറെ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയ ഒന്നാണ്. നിസംഗനായി നിന്ന് ഓംലെറ്റ് പാചകം ചെയ്തു കൊണ്ട് സഹോദരിയുടെയും കൂട്ടുകാരന്റെയും വേഴ്ചയെ വികാരരഹിതമായി വീക്ഷിക്കുന്ന തിയോ തന്നെ ഇതിന്‍റെ ഹൈലൈറ്റ്. വേഴ്ചയുടെ അവസാനം ഒരു നേരിയ ഞെട്ടലോടെ മാത്യു മനസ്സിലാക്കുന്നു, ഇസബെല്ല ഒരു കന്യകയായിരുന്നെന്ന്. 

ഈ സിനിമയിലെ ഏറ്റവും കലാമൂല്യമുള്ള ദൃശ്യം; ഞാന്‍ അഭ്രപാളിയില്‍ (ലാപ്ടോപ് സ്ക്രീന്‍ :)) ഇന്നേ വരെ ദര്‍ശിച്ചതില്‍ വെച്ച് അങ്ങേയറ്റം സുന്ദരമായ ഒരു വിഷ്വല്‍  കടന്നു വരുന്നത്; ഇസബെല്ല വീനസ് ഡി മിലോ (http://en.wikipedia.org/wiki/Venus_de_Milo) പ്രതിമയുടെ രൂപത്തില്‍ മാത്യുവിനെ വിസ്മയിപ്പിക്കുന്ന രംഗത്തിലാണ്. അര്‍ദ്ധ നഗ്നയായ ഇവാ ഗ്രീന്‍ കറുത്ത, നീണ്ട കയ്യുറകള്‍ ഇട്ട് കറുത്ത ബാക്ക്ഗ്രൗണ്ടില്‍ നിശ്ചലയായി നില്‍ക്കുന്ന കാഴ്ച ഒരു ആസ്വാദകന്റെ മനസ്സില്‍ ഏറെ കാലം തങ്ങി നില്‍ക്കും. സംവിധായകനും, ച്ഛായാഗ്രാഹകനും മുതല്‍ ലൈറ്റ്സ് ബോയ്‌ വരെ ഒത്തൊരുമിച്ച് അങ്ങേയറ്റം പെര്‍ഫെക്റ്റ്‌ ആക്കിയ ഈ ദൃശ്യത്തിന്റെ പേരിലായിരിക്കും ഈ സിനിമ ഏറെയും അറിയപ്പെടുന്നത്. 

ഇതിനിടയില്‍ മൂന്നു പേരും നഗ്നരായി നടക്കുന്നതും ബാത്ത് ടബ്ബില്‍ കുളിക്കുന്നതുമൊക്കെ കാണിക്കുന്നുവെങ്കിലും വിപ്ലവത്തിന്റെ കാര്യം വരുമ്പോള്‍ ഇരട്ടകള്‍ ഒരു വശത്തും, മാത്യുവിന്‍റെ അമേരിക്കന്‍ ചിന്താഗതി മറുവശത്തുമാണ്. ഇതിനിടെ ഭക്ഷണം വാങ്ങാന്‍ പണമില്ലാതെ വരുമ്പോള്‍ താഴെ തെരുവിലെ ചവറ്റു കൊട്ടയില്‍ വരെ പെറുക്കുന്ന തിയോവിന്‍റെ കാഴ്ച ഒരല്പം ഹാസ്യം ഉണര്‍ത്തുന്നു. നഗ്നരായി കിടന്നുറങ്ങുന്ന മൂവരെയും തിരിച്ചെത്തുന്ന മാതാപിതാക്കള്‍ കാണുന്നതാണ് ഞെട്ടലും ചിരിയും ഉളവാക്കുന്ന മറ്റൊരു രംഗം. സ്തബ്ധരായ അവര്‍ മേശയില്‍ പണം വെച്ച് പുറത്തേക്ക് പോവുകയും ഉണര്‍ന്നെഴുന്നേറ്റപ്പോള്‍ അത് കാണുന്ന ഇസബെല്ലക്ക് കാര്യം പിടി കിട്ടുകയും ചെയ്യുന്നു. അഭിമാനക്ഷതത്താല്‍ വിങ്ങുന്ന അവള്‍ ഗ്യാസ് പൈപ്പ് ഉപയോഗിച്ച് സ്വയം മരിക്കാന്‍ തീരുമാനിച്ചപ്പോഴാണ് തെരുവിലെ വിപ്ലവകാരികളുടെ ശബ്ദം കേട്ട് ആണ്‍കുട്ടികള്‍ എഴുന്നേല്‍ക്കുന്നത്‌. ഇരട്ടകള്‍ അവരോടൊപ്പം ചേരാന്‍ മാത്യുവിനെ നിര്‍ബന്ധിക്കുന്നെങ്കിലും അവന്‍ അത് നിരസിക്കുന്നു. ഒടുവില്‍ സഹോദരങ്ങള്‍ കലാപകാരികളുടെ കൂടെ ചേര്‍ന്ന് പോലീസിനെ ആക്രമിക്കുന്നിടത്താണ് ഡ്രീമേഴ്സ് അവസാനിക്കുന്നത്. 

സിനിമ എന്ന നിലയില്‍ ഒരു വലിയ വിജയം ഒന്നുമല്ലെങ്കിലും മനോഹരങ്ങളായ ദൃശ്യങ്ങളുടെ പേരില്‍ ഓര്‍ത്ത്‌ വെക്കേണ്ട ഒരു ചിത്രം. ഒരു പരിചിത പ്രമേയത്തിന് വളരെ വ്യത്യസ്തമായ ഒരു മുഖം നല്‍കുന്നതില്‍ തിരക്കഥാകൃത്തും സംവിധായകനും വിജയിച്ചിട്ടുണ്ട്. മൈക്കല്‍ പിറ്റും ലൂയിസ് ഗാരലും താന്താങ്ങളുടെ റോളുകള്‍ ഭംഗിയായി ചെയ്തു. എന്നാല്‍ നേരത്തെ പറഞ്ഞത് പോലെ ഇവാ ഗ്രീന്‍ എന്ന നടിയാണ് ഇതിന്‍റെ കേന്ദ്രബിന്ദു (cynosure). ഏറെക്കാലം മനസ്സില്‍ തങ്ങിനില്‍ക്കും ഇന്‍സെസ്റ്റ് എന്നത് പുറം പ്രതലത്തില്‍ വരാതെ തന്നെ അതിനെ ഹാന്ഡില്‍ ചെയ്ത ബര്‍തോലൂചിയുടെ ഈ ക്ലാസ്സിക്‌. 

കടപ്പാട്: വായിച്ചു നോക്കി ആവശ്യമായ തിരുത്തലുകള്‍ നടത്തിത്തന്ന ദേവദാസ്.

Thursday, 5 November 2009

എന്റെ പ്രിയ ഗാനം

ഒരു ടൈം പാസ്സിന് എന്തേലും വേണ്ടേ... അപ്പൊ നമ്മുടെ ഇഷ്ട ഗാനങ്ങളെ കുറിച്ചുമാകാം ഒരു പോസ്റ്റ്‌. ചെറിയേട്ടന്റെ ഇഷ്ട ഗാനങ്ങള്‍ എന്നു പറഞ്ഞാല്‍ ഒരു പാടുണ്ട്. ചെറിക്ക്  ഏറ്റവും ഇഷ്ടപ്പെട്ട  നൊസ്റ്റാള്‍ജിയ,  മോട്ടിവേഷന്‍ എന്നീ ഭാവങ്ങളെ ഏറ്റവും നന്നായി പ്രതിഫലിപ്പിക്കുന്ന 2 പാട്ടുകള്‍ ആവട്ടെ ഇന്ന്.

1) മണിച്ചിത്രത്താഴ് 

വരുവാനില്ലാരുമിങ്ങോരുനാളുമീ  വഴി-
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ  വരുവാനുണ്ടെന്നു  ഞാന്‍
വെറുതെ  മോഹിക്കുമല്ലോ...
എന്നും  വെറുതെ  മോഹിക്കുമല്ലോ...


പലവട്ടം  പൂക്കാലം  വഴിതെറ്റി  പോയിട്ട-
-ങ്ങോരുനാളും  പൂക്കാമാങ്കൊമ്പില്‍
അതിനായി  മാത്രമായൊരുനേരം   ഋതുമാറി
മധുമാസമണയാറുണ്ടല്ലോ
വരുവാനില്ലാരുമീ വിജനമാമീവഴി-
-ക്കറിയാം അതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താവഴിയാകെ
മിഴിപാകി നില്‍ക്കാറുണ്ടല്ലോ....
മിഴിപാകി നില്‍ക്കാറുണ്ടല്ലോ....
പ്രിയമുള്ളോരാളാരോ  വരുമെന്ന് ഞാനെന്നും
വെറുതെ മോഹിക്കുമല്ലോ...

വരുമെന്ന് ചൊല്ലിപ്പിരിഞ്ഞുപോയില്ലാരും
അറിയാം അതെന്നാലുമെന്നും
പതിവായി ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതെ മോഹിക്കുമല്ലോ..

നിനയാത്ത നേരത്തെന്‍ പടിവാതിലില്‍ ഒരു
പദവിന്യാസം കേട്ടപ്പോള്‍
വരവായാലൊരുനാളും  പിരിയാതെന്‍ മധുമാസം
ഒരു മാത്ര കൊണ്ടുവന്നല്ലോ
ഇന്ന്  ഒരു മാത്ര കൊണ്ടുവന്നെങ്ങോ

കൊതിയോടെ ഓടിച്ചെന്നകലത്താ വഴിയിലേക്കി-
-രുകണ്ണും നീട്ടുന്ന നേരം
വഴിതെറ്റി വന്നാരോ പകുതിക്കു വച്ചെന്റെ
വഴിയേ തിരിച്ചു പോകുന്നു
എന്റെ  വഴിയേ തിരിച്ചു പോകുന്നു
എന്റെ  വഴിയേ തിരിച്ചു പോകുന്നു




ഇതിന്റെ ലിറിക്സ് മലയാളത്തിലാക്കാന്‍  ഒരു പാട് കഷ്ടപ്പെട്ടു... "സദാമാനം" ആയി..

 2) "Eye of the ടൈഗര്‍" from Survivors.
Originally sung for Rocky III as the result of a special request from Stallone.

Risin' up, back on the street
Did my time, took my chances
Went the distance, now I'm back on my feet
Just a man and his will to survive

So many times, it happens too fast
You change your passion for glory
Don't lose your grip on the dreams of the past
You must fight just to keep them alive

It's the eye of the tiger, it's the cream of the fight
Risin' up to the challenge of our rival
And the last known survivor stalks his prey in the night
And he's watchin' us all in the eye of the tiger

Face to face, out in the heat
Hangin' tough, stayin' hungry
They stack the odds 'til we take to the street
For we kill with the skill to survive

Risin' up, straight to the top
Have the guts, got the glory
Went the distance, now I'm not gonna stop
Just a man and his will to survive

ആസ് ലോങ്ങ്‌ ആസ് ദി റീസണ്‍ ആസ് പോസ്സിബിള്‍, തല്‍ക്കാലം ഇത്രേം മതി...

Wednesday, 4 November 2009

ഒരു തിരുപ്പതി ദര്‍ശനം അഥവാ ബോധോദയം


തലേക്കെട്ട് വായിച്ചു കണ്‍ഫ്യൂഷന്‍ ആകണ്ട.. നിങ്ങള്‍ക്ക് തോന്നിയേക്കാം ഈ ചെറിയേട്ടന്‍ എന്തിനാ ചുമ്മാ കുറെ അറുബോറന്‍ യാത്രാവിവരണങ്ങള്‍ എഴുതി കൂട്ടുന്നെ എന്ന്. ഇത് സംഭവം ഒന്നാന്തരം ഒരു ബിസിനസ്‌ ഓപ്പര്‍ച്യുനിറ്റി ആണ് മ്വാനെ.

ഈ ചെന്നൈയില്‍ ഒരു സുഹൃത്തിന്റെ കൂടെയാണ്  ചെറിയേട്ടന്റെ താത്കാലിക താമസം. അങ്ങനെ ഇരിക്കുമ്പോള്‍ സുഹൃത്തിന്റെ ചേട്ടന് കുവൈറ്റില്‍ ഒരു ജോലി ശരി ആകുന്നു. ഉടനെ പുറപ്പെടണം.ചേട്ടന് തിരുപ്പതിയില്‍ പോയി തല മുണ്ഡനം ചെയ്യാന്‍ ഒരു ആഗ്രഹം. ഞായറാഴ്ച ഊണ് കഴിഞ്ഞു ഇവര്‍ കാറെടുത്തു പുറപ്പെടാന്‍ നോക്കുന്നു. ചെറിയെ വിളിച്ചെങ്കിലും  അത്രയ്ക്കങ്ങടു  താത്പര്യം കാണിച്ചില്ല.  ലവന്മാര്‍ പിറ്റേന്ന് മാത്രമേ വരുള്ളൂ എന്ന് മനസ്സിലാക്കിയപ്പോള്‍ ശരി, സ്ഥലം കാണാന്‍ വരാം എന്നായി  ഒടുവില്‍.  വൈകിട്ട്  നമ്മുടെ ധന്യമാതാശ്രീ  വിളിച്ചപ്പോള്‍ യാത്രയില്‍ ആയിരുന്നു. വിവരം അറിഞ്ഞ മാതാശ്രീ സ്തബ്ധയായി നിന്നു പോയത്രേ- എന്ത് പറ്റി ഈ ചെറുക്കനു, എന്ന മട്ടില്‍. വെറുതെ പോയാല്‍ പോര, പ്രാര്‍ഥിക്കണം എന്നു ഉപദേശവും കിട്ടി. ('നാടോടിക്കാറ്റിലെ' ശ്രീനിവാസന്റെ ആത്മഗതം -"ആരോട്...! എന്തിനു..!" ഇവിടെ ആപ്ലികബിള്‍ ആണ്.)

ഈ തിരുപ്പതി എന്നു പറയുന്നത് 108 വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രമാദമായ ഒന്നാണ്. ഇതും ചെറിയേട്ടന്‍ പണ്ട് കൈകാര്യം ചെയ്തിരുന്ന പോലത്തെ ഒരു ട്രസ്റ്റ്‌ ആണ് നടത്തുന്നത്. ഇനി പറയുന്നത് ബൂലോഗത്തിലെ വെഞ്ച്വര്‍ ക്യാപിറ്റലിസ്ടുകള്‍  ശ്രദ്ധിച്ചു കേള്‍ക്കണം. ചെല്ലുമ്പോള്‍ തന്നെ പാര്‍ക്കിംഗ് എന്നും പറഞ്ഞു തുടങ്ങി കാശ്‌ ഈടാക്കാന്‍. പിന്നെ അമ്പലം വക ഗസ്റ്റ് ഹൌസ്- അവിടെ താമസത്തിന് വാങ്ങി രൂ. 1600 . അകത്തു ടി വി പോയിട്ട് ഒരു സോപ്പോ തോര്‍ത്തോ കുടിവെള്ളമോ, പോട്ടെ താഴെ വിളിക്കാന്‍ ഫോണ്‍ പോലും ഇല്ല. ഈ അമ്പലത്തിന്റെ ഒരു പ്രത്യേകത എന്നു പറയുന്നത് അകത്തു കയറാന്‍ വീഗാലാണ്ടിലേതു പോലെ ടിക്കറ്റ്‌ എടുക്കണം. ഞങ്ങള്‍ പോയി നോക്കി എങ്കിലും ടിക്കറ്റ്‌ കൌണ്ടര്‍ നേരത്തെ തന്നെ ക്ലോസ് ആയിരുന്നു. ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ ഹോട്ടല്‍ കാണിച്ചു തരാന്‍ വേണ്ടി അടുത്ത് കൂടിയവനെ അടുപ്പിച്ചില്ല. അവനും കാശ്‌ വാങ്ങുമല്ലോ.

പിറ്റേന്ന് രാവിലെ 3 മണിക്ക് എഴുന്നേറ്റു റെഡി ആയി പുറപ്പെട്ടു. 23 കി മീ ചുരം കയറിയാലാണ് ഈ തിരുമല ദേവസ്ഥാനത്ത്  എത്തുന്നത്‌. ചുരം എന്നത് ട്രസ്റ്റ്‌ വക പ്രൈവറ്റ് റോഡ്‌ ആണ്. അത് ഉപയോഗിക്കാന്‍ കാശ്‌ വേറെ കൊടുക്കണം. മുകളിലും പാര്‍ക്കിംഗ് ഫീസ്‌ വേറെ ഉണ്ട്. അവിടെ എത്തിയപ്പോഴല്ലെ രസം. അവിടെ 3 ക്യു ഉണ്ട്. ഒന്ന് രൂ 50 കൊടുക്കാന്‍ കഴിയുന്നവര്‍ക്ക് ; ഒന്ന് ആളൊന്നുക്ക് രൂ 300 കൊടുക്കാന്‍ കഴിവുള്ളവര്‍ക്ക്;  ഇനി ഒന്ന് കോടിക്കണക്കിനു രൂപ ട്രസ്റ്റിനു   സംഭാവന നല്‍കിയ വി ഐ. പി. കള്‍ക്ക്. ഇതിലെ രസകരമായ സംഭവം അതല്ല- 50 രൂ ടിക്കറ്റ്‌ തിരുമലയില്‍ കൊടുക്കില്ല. അതിനു വീണ്ടും മല ഇറങ്ങി തിരുപ്പതിയില്‍ പോകണം. ഇപ്പോള്‍ രൂ 750 ഞങ്ങളുടെ കയ്യില്‍ നിന്നും അധികം പോയിക്കഴിഞ്ഞു. ഇതിനിടയില്‍ തല മുണ്ഡനം ചെയ്യുന്ന ചടങ്ങ് നടത്തി. അവിടെ 3 പേര്‍ക്കും ഓരോ ടിക്കറ്റ്‌ തന്നു. ഇത് ബാര്‍ബര്‍ക്ക്  കൊടുക്കണം. അതായത്  ഒരാള്‍ക്ക്‌ മാത്രമേ മുണ്ഡനം ചെയ്യേണ്ടൂ എങ്കിലും 3 ടിക്കെറ്റുകള്‍ അയാള്‍ കരസ്ഥമാക്കി. ഇതിനു എണ്ണം പറഞ്ഞു കാശ്‌ വാങ്ങും ആ ബാര്‍ബര്‍. കൂടാതെ ഞങ്ങളുടെ കയ്യില്‍ നിന്നും രൂ 100 വേറെയും.

പുറത്തു ഇറങ്ങിയപ്പോള്‍ നെറ്റിയില്‍ ചന്ദനക്കുറി തൊടീക്കാന്‍ ആയി വേറൊരു കൂട്ടം. എന്തും ബിസിനസ്‌ ആണിവിടെ. ഒടുവില്‍ നീണ്ട ക്യൂ നിന്നു, 8 മണിക്ക് അകത്തു കേറി. മുഴുവന്‍ സ്വര്‍ണം പൂശിയ കൊത്തളങ്ങള്‍. മനോഹരമായ കൊത്തുപണികള്‍. ചെറി എന്തായാലും പ്രാര്‍ഥിക്കാന്‍ നിന്നില്ല. ഒരു വശത്ത് ഒരു ചില്ല് കൂട്ടില്‍ ഇരുന്നു കുറെ പേര്‍ കാശ് എണ്ണുന്നു. ഇത് ഒരു പുണ്യ കര്‍മം ആണത്രേ. ഈ ചില്ല് കൂട് എന്നു പറയുന്നത് ഒരു മാര്‍ക്കറ്റിംഗ് ടെക്ക്നിക്ക് ആണ്. സാധാരണക്കാര്‍ക്ക് കാശ്‌ ദാനം ചെയ്യാന്‍ പ്രലോഭനം ഉണ്ടാക്കാന്‍ ആയിട്ടാണ് ഈ ഗ്ലാസ്‌ റൂം. കുറെ പേര്‍ ചാക്കില്‍ നാണയങ്ങള്‍ കെട്ടി കൊണ്ട് പോകുന്നു.

ഇനി പ്രസാദം. പൂജാരിമാര്‍ പ്രസാദം കൊടുക്കുന്ന തറ പരിപാടിയൊന്നും ഇവിടെ നടപ്പില്ല.900 രൂപ കൊടുത്തവര്‍ക്ക് കിട്ടിയത് 6 ലഡ്ഡു. അതും ക്യൂവില്‍ നിന്നിട്ട്. 50 രൂ. കൊടുത്തവര്‍ക്കും അത് തന്നെ. തിരുപ്പതി ബാലാജീ, നീ ആണളിയാ യഥാര്‍ത്ഥ ദൈവം. നാട്ടില്‍ സോഷ്യലിസം നടപ്പിലാക്കാന്‍ നിനക്കെ കഴിഞ്ഞുള്ളു.

അപ്പോള്‍ ബൂലോഗ വെഞ്ച്വര്‍ ക്യാപിറ്റലിസ്ടുകളേ, നിങ്ങള്‍ക്ക് ഇപ്പോള്‍ പിടി കിട്ടിയിട്ടുണ്ടാകും ചെറിയേട്ടന്റെ ബിസിനസ്‌ ഐഡിയ എന്താണെന്ന്. അമ്മ വഴിക്ക് കിട്ടിയ കുറച്ചു ഭൂമി ഉണ്ട് ചെറിയുടെ കയ്യില്‍. അതും കുന്നിന്റെ മുകളില്‍. അതാണല്ലോ ബെസ്റ്റ് സ്ഥലം. റോഡ്‌ ചെറിയേട്ടന്‍ നിര്‍മിച്ചോളാം. ഇതേ മാതൃകയില്‍ ഒരു അമ്പലം പണി കഴിപ്പിക്കണം. പ്രധാന ഏര്‍പ്പാട് എന്നത് സ്വര്‍ണാഭരണങ്ങള്‍ ദാനം ചെയ്യുക എന്നതായി തിട്ട പെടുത്തണം. ചെലവു ഒരു 30 കോടി എങ്കിലും വരും. ബ്രെയ്ക്ക്‌ ഈവന്‍ ഒരു 4-5 കൊല്ലം കൊണ്ട് തന്നെ നടക്കും. പിന്നെ ട്രസ്റ്റിന്റെ ചെയര്‍മാന്‍ കം ഖജാന്‍ജി ചെറിയേട്ടന്‍ ആയിരിക്കും. ബാക്കി എല്ലാം ജനാധിപത്യപരമായിട്ടായിരിക്കും.

എം. ബി. എ. ക്ലാസ്സുകളില്‍ പഠിച്ച മാര്‍ക്കറ്റിംഗ് ടെക്നിക്കുകള്‍ തലങ്ങും വിലങ്ങും എടുത്തു വീശാം. നമുക്കും സംഘടിപ്പിക്കാം ഹൈവേ അതോറിട്ടിയില്‍ ആള്‍ക്കാരെ. ഇന്ത്യ മുഴുവനും നാഷണല്‍ ഹൈവേ ഓരങ്ങളില്‍ നമ്മുടെ അമ്പലത്തിലേക്കുള്ള ദൂര മാപിനികള്‍. ഹായ് ഹൈ...!!! ഓര്‍ക്കുമ്പോള്‍ തന്നെ ഒരു പെരുപ്പ് വരുന്നു കാല്‍ മുതല്‍ തല വരെ.! പിന്നെ വേറൊരു ഐഡിയ എന്നു വെച്ചാല്‍ - ഇപ്പോള്‍ അതിരപ്പള്ളി വെള്ളച്ചാട്ടത്തിലേക്ക് പോകുമ്പോള്‍ 2 അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ കാണാം. എന്നു വെച്ചാല്‍ അങ്കവും കാണാം താളിയും ഓടിക്കാം എന്ന അവസ്ഥ.  മനസ്സിലായില്ലെ..?

ഈ പില്‍ഗ്രിമേയ്ജ്‌ ടൂറിസം എന്നു പറയുന്നത് വേണ്ട രീതിയില്‍ ടാപ്പ്‌ ചെയ്യപ്പെടാത്ത ഒരു മേഖലയാണ്  ദൈവത്തിന്റെ സ്വന്തം നാട്ടില്‍. നമ്മുടെ അമ്പലം നമുക്ക് വല്ല നാഷണല്‍ പാര്‍ക്കിന്റെയോ വെള്ളച്ചാട്ടത്തിന്റെയോ കുമരകം കായലിന്റെയോ അടുത്ത് സ്ഥാപിക്കാം. എന്നിട്ട് വേണമെങ്ങില്‍ അതിനടുത്ത് നമ്മുടെ സ്വന്തം റിസോര്‍ട്ട്, അല്ലെങ്കില്‍ അമ്യൂസ്മെന്റ് പാര്‍ക്... പോകുന്ന വഴിയില്‍ ടോള്‍ പിരിവു, തീര്‍ഥാടക ടൂറിസ്റ്റുകളുടെ താമസം നമ്മുടെ സ്വന്തം ഹോട്ടലുകളില്‍- ഹോ..! എന്തെല്ലാം സാധ്യതകള്‍..!!

പിന്നെ വേണ്ടത് വേര്‍ഡ്‌ ഓഫ് മൌത്‌ ആണ്. വേണമെങ്കില്‍ ശബരി മല പോലെ ഒരു വ്രതം വെക്കാം. അപ്പോള്‍ ആളുകള്‍ക്ക് വിശ്വാസം കൂടും. അല്ലെങ്കിലും കഷ്ടപ്പെട്ടാലേ ദൈവം പ്രീതിപ്പെടൂ എന്നു ഒരു വിശ്വാസം ജനങ്ങള്‍ക്കുണ്ട്. ശയന പ്രദക്ഷിണം, ഗരുഡന്‍ തൂക്കം, നാവില്‍ ശൂലം തറക്കല്‍, കുരിശു ചുമക്കല്‍, ജിഹാദ് എന്നിങ്ങനെ പല രീതിയില്‍ അത് നമ്മുടെ ഇടയില്‍ കാണാം.  കൂടാതെ ജ്യോതിഷരത്നം, ,മുഹൂര്‍ത്തം, വനിത, ഗൃഹലക്ഷ്മി, മനോരമ ആഴ്ചപ്പതിപ്പ് മുതലായ ബൂര്‍ഷ്വാ വാരികകളില്‍ കൂലി എഴുത്തുകാരെ വെച്ചു അമ്പലത്തിന്റെ മാഹാത്മ്യത്തെ കുറിച്ച് എഴുതിക്കാം.  പിന്നെ വേണ്ടത് നല്ല കുറെ ജ്യോത്സന്മാരെ "സ്വാധീനിക്കല്‍" ആണ്. ഇത്തിരി പണച്ചെലവ് വരും. സാരമില്ല, പെട്ടെന്ന് തന്നെ തിരിച്ചു പിടിക്കാം. ഐശ്വര്യാ റായിയെ മാംഗല്യ ദോഷം തീര്‍ക്കാന്‍ അഭിഷേകിനോടും അമിതാഭിനോടും ജയയോടും അമര്‍ സിങ്ങിനോടും ഒപ്പം തിരുപ്പതിയില്‍ അയച്ച ജ്യോത്സനു എന്തെല്ലാം ആയിരിക്കും കിട്ടിയിട്ടുണ്ടാവുക? ബച്ചന്‍ കുടുംബം ട്രസ്റ്റിനു കൊടുത്തതിന്റെ ഒരു 10% എങ്കിലും..?

ചുരുക്കി പറഞ്ഞാല്‍ ഇത്രയും നല്ല ഒരു ബിസിനസ്‌ ഓപ്പര്‍ച്യുനിറ്റി കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ആരും കൊണ്ട് വന്നു കാണില്ല. ഇതിന്റെ പേറ്റന്റ്‌ കരസ്ഥമാക്കാന്‍ എന്താ ചെയ്യേണ്ടത് കൂട്ടരേ?

എന്തായാലും ചെറി ഇതൊരു ബി പ്ലാന്‍ ആക്കി നാട് നീളെ അവതരിപ്പിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു. ഈ ആശയം പുറത്തു പോകുന്നതിലും നല്ലത് ബൂലോഗവാസികള്‍ തന്നെ ഇതിനെ ഇംപ്ലിമെന്റ് ചെയ്യുന്നതാണ്. ബൂലോഗ വെഞ്ച്വര്‍ ക്യാപിറ്റലിസ്ടുകളേ, ഇതിലെ ഇതിലെ...

ഭക്തി പ്രസ്ഥാനങ്ങള്‍!

മുന്‍പത്തെ പോസ്റ്റില്‍ പറഞ്ഞല്ലോ, ചെറിയേട്ടന്റെ ബിസിനസ്‌ എന്ന് പറയുന്നത് ഈ ട്രസ്റ്റ്‌ അക്കൌണ്ട് ഒക്കെ ടാപ്പ്‌ ചെയ്യലാണെന്ന്. അപ്പോള്‍ ജോലിയുടെ ഭാഗം ആയിട്ട് ഒത്തിരി ജാതി മത രാഷ്ട്രീയ പ്രമാണിമാരെ കാണേണ്ടി വരും. ഈ ട്രസ്റ്റുകള്‍ എന്ന് പറയുന്നത്, കാശുണ്ടാക്കാനുള്ള ഏറ്റവും മാന്യമായ പരിപാടി ആണെന്ന് ചെറിക്ക്  പൂര്‍ണ ബോധ്യം വന്നത് ഈ കാലയളവിലാണ്. ഏതാനും ചില ഏടുകള്‍ ഇവിടെ പങ്കു വെക്കാം:


ഡിസ് ക്ലെയിമര്‍: ഇവിടെ പറയുന്നതെല്ലാം ഭാവനാ സൃഷ്ടികളാണ്. ഏതെങ്കിലും വ്യക്തിയോ പ്രസ്ഥാനമോ ആയി എന്തെങ്കിലും സാമ്യം തോന്നിയാല്‍ അത് എഴുത്തുകാരന്റെ കുറ്റം അല്ല.

രംഗം 1: മധ്യ തിരുവിതാംകൂറിലെ ഒരു അമ്പലം. ഇതിന്റെ പ്രത്യേകത എന്ന് പറഞ്ഞാല്‍, എന്റെ ചെറുപ്പ കാലത്ത് തന്നെ കേരളത്തിന്റെ വടക്ക് മുതല്‍ തെക്കേ അറ്റം വരെ റോഡ്‌ സൈഡിലെ സൈന്‍ ബോര്‍ഡുകളില്‍ ഈ അമ്പലത്തിലേക്കുള്ള കി. മീ. ദൂരം കൊടുത്തിട്ടുണ്ടായിരുന്നു. അതായതു, എന്‍. എച്ച്. എ. ഐ. എന്ന സ്ഥാപനത്തില്‍ ഇവര്‍ക്ക് വേണ്ട പോലെ ആള്‍ക്കാര്‍ ഉണ്ടായിരുന്നു. തൊഴില്‍ മര്യാദയുടെ പേരില്‍ അമ്പലത്തിന്റെ പേര് ഇവിടെ വെളിപ്പെടുത്തുന്നില്ല. ചെറി പോയി കണ്ടത് ഇവിടത്തെ മൂത്ത തിരുമേനിയെ. അദ്ദേഹം തന്റെ അനിയനെ കാണാന്‍ കല്പിച്ചു.

ചെറി: തിരുമേനി, ഈ മാസം നമുക്ക് എത്ര കാശ്‌ അക്കൌണ്ടില്‍ ഇടാം?
അനിയന്‍: അതിപ്പോ പറയാന്‍ പറ്റില്ല. നട വരവോക്കെ കുറവാ. ഇപ്പൊ ഓഫ്‌ സീസണ്‍ അല്ലെ?
ചെ: എന്നാലും ഒരു ഏകദേശം..? എന്റെ ടാര്‍ഗറ്റ് ഡാഷ് കോടി ആണ്. താങ്കളെ പോലെ ഉള്ളവര്‍ സഹായിച്ചില്ലെങ്കില്‍ പിന്നെ... (തല ചൊറിയാന്‍ പറ്റിയ ടൈം ആയിരുന്നു. അന്നേരം ഓര്‍മ വന്നില്ല.)
അ: ശരി. ഞാനൊന്ന് ആലോചിക്കട്ടെ. എക്സ് ബാങ്കുകാര്‍ എന്റെ പുറകെ കൂടിയിട്ടുണ്ട്. അവര്‍ എക്സ്, വൈ, ഇസെഡ്‌ ഓഫറുകള്‍ തരുന്നുണ്ട്. പിന്നെ ഈ മാസം ഇവിടെ ഒന്ന് പുതുക്കി പണിയുന്നുണ്ട്. ശബരി മല സീസണ്‍ വരുവല്ലിയോ..? അപ്പൊ കാശിനൊക്കെ വലിയ ടൈറ്റാ...
ചെ: അങ്ങനെ പറയരുത്. ഞങ്ങള്‍ അതിനെക്കാളും കിടിലന്‍ ഓഫര്‍ തരുന്നില്ലേ..? ശരി, ഈ മാസം വേണ്ട, ശബരി മല സീസണ്‍ ആയാല്‍ നട വരവ് ഡെയിലി അടക്കാന്‍ ഞാന്‍ എന്റെ പയ്യനെ വിടാം. അവന്‍ കലെക്റ്റ്‌ ചെയ്തു ബാങ്കില്‍ അടച്ചോളും.
അ: അഗ്രീഡളിയാ.

രംഗം 2: കേരളത്തിലെ ഏറ്റവും പ്രസിദ്ധ പാസ്റെര്‍ ആശ്രമം. ഇവിടത്തെ പാസ്റെര്‍ പണ്ട് തിരുവല്ലയില്‍ ചായക്കട നടത്തിയിരുന്ന ആളായിരുന്നു. പിന്നീട് കര്‍ത്താവിന്റെ വെളിപാട്‌ ഉണ്ടായപ്പോള്‍ ഈ പണിക്കിറങ്ങി. ജര്‍മ്മനിയിലെ ഒരു മദാമ്മയെ കെട്ടി അളിയന്‍ സ്വന്തം ആത്മീയ ലോകം ഭൂമി (ബൂലോഗം അല്ല.) മുയ്യോനും വ്യാപിപ്പിച്ചു. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശ ഫണ്ട്‌ വരുന്ന ആദ്യത്തെ 5 ട്രസ്ടുകളില്‍ അളിയന്റെ 10 -ഓളം ട്രസ്ടുകളില്‍ ഒരെണ്ണവും പെടും.സന്തോഷ്‌ മാധവന്‍ സംഭവ പരമ്പരകളില്‍ അളിയന്റെ പേരും വലിച്ചിഴക്കപ്പെട്ടു എങ്കിലും സന്തോഷ്‌ അല്ലല്ലോ ഇയാള്‍. ഇയാള്‍ക്ക് പിന്നില്‍ ന്യൂന പക്ഷ പരിവേഷമുള്ള ഒരു സംഘടിത ശക്തി ഉണ്ട്. ഇദ്ദേഹത്തിന്റെ അക്കൌണ്ടന്റിനെയാണ് ചെറി കണ്ടത്.

ചെറി: സാര്‍ താങ്കളുടെ 9.5 കോടി ഫിക്സെഡ് ഡിപോസിറ്റ്‌ കാലാവധി ഈ മാസത്തോടെ തീരും. അത് റിന്യു ചെയ്യുന്നതിനെ പറ്റി..?
അക്കൌ: ഒരു കാര്യം ചെയ്യാം. ഇപ്പോള്‍ സേവിങ്ങ്സ്‌ അക്കൌണ്ടില്‍ കിടക്കുന്ന 4 കോടി ചേര്‍ത്ത് ഒരു 13 കോടി അങ്ങ് കാച്ചിയേക്ക്.
ചെ: സാര്‍ അപ്പോള്‍ ദൈനം ദിന ആവശ്യങ്ങള്‍ക്ക് ഒന്നും വേണ്ടേ..?
അക്കൌ: ഈ മാസം ഒരു 0 . 5 മില്യണ്‍ ഡോളര്‍ വരാനുണ്ട്. അപ്പോള്‍ നമ്മുടെ പേയ്മെന്റ് ഗയ്റ്റ്‌വേ..?
ചെ: സര്‍ അത് ഈ ആഴ്ച തന്നെ ശരി ആക്കാം. പിന്നെ ആ ഗോള്‍ഡ്‌ വാങ്ങുന്ന കാര്യം..?
അ: ആ റേറ്റ് ഒന്നും ശരി ആയില്ല. എനിക്ക് ഇതില്‍ നിന്ന് എന്ത് കിട്ടും?

ചെറി ഫ്ലാറ്റ്..!

രംഗം 3: ഒരു പ്രബല ജാതി സംഘടനയുടെ ഓഫീസ്. (ഇതിനു തൊട്ടു മുന്‍പ് ചെറി സവര്‍ണ സംഘടനാ ആസ്ഥാനത്ത് പോയിരുന്നു. അവര്‍ ഒന്നും തരില്ല എന്ന് മാന്യമായിട്ടു പറഞ്ഞു. അവര്‍ക്ക് സ്വന്തം ആള്‍ക്കാരുടെ ബാങ്ക് ഉണ്ട്. അത് വിട്ടു കളിക്കില്ല.) അപ്പോള്‍ നമ്മുടെ നാട്ടുപ്രമാണിമാരെല്ലാം കൂടി ഇരിക്കുന്നു. പുതിയ ബ്രാഞ്ച് തുടങ്ങിയ സ്ഥലം ആണ്. നമ്മള്‍ കാലില്‍ വീഴുന്നു. ഈ പട്ടിക്കാട്ടില്‍ നിങ്ങള്‍ അല്ലാതെ ഞങ്ങളെ സഹായിക്കാന്‍ ആരും ഇല്ല എന്ന് പറയുന്നു. അതോടെ അവര്‍ ഫ്ലാറ്റ്. 5 ലക്ഷം പ്രതീക്ഷിച്ചിടത്ത് നിന്ന് 50 ലക്ഷത്തിന്റെ ബിസിനസ്‌...!

രംഗം 4: ഈ സംഭവവും ഒരു ട്രസ്റ്റ്‌ തന്നെ. പക്ഷെ  വിദഗ്ദ്ധമായിട്ടു ആള്‍മാറാട്ടം  നടത്തി ആനാംവെള്ളത്തില്‍ മുക്കിയെടുത്ത സൊയമ്പന്‍ സാധനം. സംഭവം ഉഡായ്പ്പ് ആണെന്ന് എനിക്ക് ചെറിയ ഒരു സംശയം ഉണ്ടായിരുന്നു. നടത്തുന്നവര്‍ ഡെയിലി 5 നേരം ദൈവത്തോട് പ്രാര്‍ഥിക്കുന്നവര്‍. അവര്‍ തുടങ്ങാന്‍ പോകുന്നത് 40 കോടിയുടെ എഞ്ചിനീയറിംഗ് കോളേജ്. 25 കോടി ഞങ്ങളോട് വായ്പ ആവശ്യപ്പെട്ട ടീം ആണ്. ട്രസ്റ്റിന്റെ പേര് നല്ല ഒന്നാന്തരം സംസ്കൃതം. അതെ, നമ്മുടെ സഭയും തിരുമണവാട്ടിമാരും ഹൈജാക്ക് ചെയ്ത ഒരു സ്ഥിരം പേര് തന്നെ. (തൊഴില്‍ മര്യാദ- പേര് പറയില്ല.) അപ്പോള്‍ ഞാന്‍ ഈദ് ഉല്‍ ഫിതര്‍ ലീവിനു വീട്ടില്‍ ഇരിക്കുന്ന സമയം. ഈ സംരംഭത്തിന്റെ മുതലാളി എന്നെ വിളിക്കുന്നു. ഒരു 10 കോടി രൂപ വിദേശത്തു നിന്നും വരാനുണ്ട്. ആരും അറിയാതെ അതൊന്നു അവന്റെ അക്കൌണ്ടില്‍ എത്തിക്കണം. ശരി, കുറച്ചു ടൈം എടുക്കും. മിനിസ്ട്രി ഓഫ് ഹോം അഫയേഴ്സിന്റെ അനുമതി വേണം. ഒരു 7 - 8 മാസം എടുക്കും. അപ്പോള്‍ അത് പറ്റില്ല എന്നായി കക്ഷി. എങ്കില്‍ ഒരു എന്‍. ആര്‍. ഐ അക്കൌണ്ട് തുടങ്ങി അതിലേക്കു ഇടാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. അപ്പോള്‍ അളിയന്‍ സത്യം പറഞ്ഞു. ബ്ലാക്ക്‌ മണി ആണ് വരുന്നത്. ഇതിനുള്ള പ്രതിഫലം എന്താണെന്നു വെച്ചാല്‍ തരാം. അതോടെ പാവപ്പെട്ട എന്‍. ആര്‍ ഐ. മാനേജരുടെ തലയില്‍ സംഭവം കെട്ടി വെച്ചു ചെറി സ്കൂട്ട് ഓഫ് ദി ഇന്ത്യ ആയി. എന്തായാലും സംഭവം നടന്നില്ല.

രംഗം 5: കോട്ടയത്തിനടുത്തുള്ള ഒരു പ്രസിദ്ധ ഇല്ലത്ത് ഉത്സവം നടക്കുന്നു. അവിടെ ഞങ്ങള്‍ക്ക് ഒരു സ്റ്റാള്‍ ഉണ്ട്. അവര്‍ കുറെ റെസീപ്റ്റ് ബുക്കുകള്‍ ഏല്പിച്ചു തന്നു; ഒപ്പം വഴിപാടുകളുടെ വില വിവര പട്ടികയും. 50 രൂ. മുതല്‍ 3000 രൂ. വരെ ഉള്ളവ.ഞങ്ങളുടെ കൌണ്ടര്‍ വഴി അത് വില്ക്കണമത്രേ. എന്തായാലും 2 ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ കൌണ്ടര്‍ അടച്ചു. ബാക്കി 3 ദിവസം ഇല്ലാത്ത പന്നിപ്പനിയുടെ പേരില്‍ അവിടെ നിന്ന് വിട്ടു നിന്നു.

എന്തായാലും ഭക്തി എന്നത് നാട്ടിലെ ഏറ്റവും നല്ല ബിസിനസ്‌ ആണ് മോനേ... ഇരുന്നിട്ട് കാലു നീട്ടാന്‍ നോക്കിയാല്‍ കുഴപ്പം ഇല്ല. പെട്ടെന്ന് കാശുണ്ടാക്കി വലിയവന്‍ ആകണമെന്ന സന്തോഷ്‌ മാധവന്മാരുടെ ആഗ്രഹം ലാലേട്ടന്‍ പറഞ്ഞ പോലെ അതിമോഹം ആണ് മോനെ ദിനേശാ, വെറും അതിമോഹം.

ഓര്‍മകളില്‍ ഒരു വാഗമണ്‍ യാത്ര...

ചെറിയേട്ടന്‍ കോട്ടയത്തുണ്ടായിരുന്ന കാലം... എന്ന് വെച്ചാല്‍, കാലചക്രം ഏറെ ഒന്നും പിന്നോട്ട് തിരിക്കണ്ട. രാവിലെ ഉറക്കം എഴുന്നേറ്റപ്പോള്‍ തലേന്നത്തെ കിക്ക് മാറിയിട്ടില്ല. ചുമ്മാ ഒന്ന് മൊവീല്‍ എടുത്ത്‌ നോക്കി. എന്റമ്മോ സമയം 9 .30 ആയി. അപ്പോഴാണ്‌ റിമൈന്റെര്‍  കണ്ടത്... അയ്യോ നാളെ ബോസ്സ് തിരോന്ത്രത്തൂന്നു വരും. ആ പഹയനു അപ്പോയിന്റ്മെന്റ് എടുത്തു കൊടുക്കണം. കാഞ്ഞിരപ്പള്ളിയും വെള്ളൂരും കൊണ്ട് പോകാന്‍ ആയിരുന്നു പ്ലാന്‍. മുണ്ടക്കയത്തു നിന്ന് വരുന്ന ചെറിയുടെ എക്സിക്യുട്ടിവിനെ വിളിച്ചു. ഇല്ല, ഫോണ്‍ എടുക്കുന്നില്ല. ഇത് കളി കാര്യം ആകും. വെള്ളൂര് വിളിച്ചു പറഞ്ഞു. കാഞ്ഞിരപ്പള്ളി- ഒരു കീറാമുട്ടി പോലെ കിടക്കുന്നു. ക്ലയന്റിന്റെ വെബ്‌ സൈറ്റില്‍ കണ്ട നമ്പര്‍ ഒക്കെ കാച്ചി. നോ രക്ഷ.

കിം ബഹുനാ..? വെച്ച് പിടിച്ചു കാഞ്ഞിരപ്പള്ളി. ചെറിയുടെ മയില്‍ വാഹനം എന്ന് പറയുന്നത് ചെന്നൈ രെജിസ്ട്രേഷന്‍ ഒരു ആക്ടീവ സ്കൂട്ടര്‍ ആണ്. നല്ല കിടുക്കന്‍ റോഡ്‌... ശബരി മല കാരണം കാഞ്ഞിരപ്പള്ളിക്കാര്‍ക്കെങ്കിലും ഗുണം ഉണ്ടാവട്ട്. അങ്ങനെ കാഞ്ഞിരപ്പള്ളി എത്തിയപ്പോള്‍ പെട്രോളിനെ പറ്റി ഒരു ഓര്‍മ വന്നു. പെട്രോള്‍ പമ്പില്‍ പോയി കാര്‍ഡ് എടുക്കുമോ എന്ന് ചോദിച്ചു. അപ്പോള്‍ ജബ് വീ മെറ്റ് എന്ന സിനിമയിലെ "ഹോട്ടല്‍ ഡീസെന്റ്‌" മുതലാളിയെ പോലെ അവര്‍ ഒരു നോട്ടം നോക്കി. എന്നിട്ട് ആംഗലേയത്തില്‍ മൊഴിഞ്ഞു- "നോ ക്രെഡിറ്റ്. ഓണ്‍ലി ക്യാഷ്‌." അങ്ങനെ തന്നത്താന്‍ പറയുന്ന യന്ത്രം അഥവാ automated teller machine തേടി അലച്ചിലായി. ഒടുവില്‍ കാശ്‌ എടുത്തു പെട്രോള്‍ അടിച്ചു നേരെ വിട്ടു. പാറത്തോട് എന്ന മനോഹര ഗ്രാമം. ക്ലയന്റിനെ കണ്ടു. വന്ന കാര്യം നടന്നില്ല. നേരെ തിരിച്ചു കാഞ്ഞിരപ്പള്ളി. നമ്മുടെ ബ്രാഞ്ചില്‍ ചെന്ന് രണ്ടു കൊച്ചു വര്‍ത്തമാനം ഒക്കെ പറഞ്ഞു ഭക്ഷണം കഴിച്ചു നേരെ വെച്ച് പിടിച്ചു. ഈരാറ്റുപേട്ട- ബാര്‍ബര്‍ ബാലന്റെ സ്ഥലം. ചെറിയേട്ടന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് അവിടെ ഒരു ചെറിയ സെറ്റപ്പ്‌ തുടങ്ങാന്‍ ഒരു മുറി വേണം. ഒരു പാട് നേരത്തെ അലച്ചിലിന് ശേഷം ഒരു കിടുക്കന്‍ മുറി കിട്ടി.

അങ്ങനെ ഇരിക്കുമ്പോള്‍ തൊട്ടടുത്ത ജങ്ക്ഷനില്‍ ഒരു ബോര്‍ഡ്‌- വാഗമണ്‍ 25  കി. മീ. ഒന്നും ആലോചിച്ചില്ല. വണ്ടി വിട്ടു. ആ ചുരം ഓടിച്ചു കേറ്റുമ്പോള്‍ അതാ ബോസ്സിന്റെ ഫോണ്‍. ഒരു കോണ്‍ കോള്‍. വീണ്ടും യാത്ര. ഇടയ്ക്കിടെ ക്ലയന്റ്സും കൊലീഗ്സും വിളിക്കുന്നു. അറ്റന്‍ഡ് ചെയ്യാതെ പറ്റില്ല. ഒടുവില്‍ മല മുകളില്‍. എവെറസ്ടിന്റെ മോളില്‍ കേറിയ ഹിലാരിയെ പോലെ പുളകിത ഗാത്രനായി അങ്ങനെ നിന്നു. പള്‍സര്‍ ഭ്രാന്തന്മാരോട് അഭിമാനത്തോടെ പറയാമല്ലോ ആക്ടീവ ഓടിച്ചാലും ചുരം കയറാം എന്ന്.




ഇതിനിടയില്‍ പഴയ ഒരു വാഗമണ്‍ യാത്രയുടെ ദുരന്ത സ്മരണകള്‍ തികട്ടി വന്നു. കോളേജില്‍ പഠിക്കുന്ന കാലത്ത് ഏതോ ഒരു മോന്‍ വാഗമണ്ണില്‍ പാരാ ഫ്ലയിംഗ് കാര്‍ണിവല്‍ ഉണ്ടെന്നു പറഞ്ഞതിന്റെ വാലും പിടിച്ചു കുറെ സമാന ചിന്താഗതിക്കാരെയും (കഴ മൂത്ത് നടക്കുന്നവര്‍ എന്ന് സംസ്കൃതം.) കൂട്ടു പിടിച്ചു 3 കാറുകളിലായി ഇറങ്ങി തിരിച്ചു. ബാക്കി ഉള്ളവന്മാര്‍ പാരാ ഫ്ലയിംഗ് കണ്ടു നടന്നപ്പോള്‍ ഞങ്ങള്‍ 4 പേര്‍ സുശീലന്മാര്‍ വേറൊരു വഴിയില്‍ പോയി കലാ പരിപാടികള്‍ തുടങ്ങി. കാറിനു അകത്തിരുന്നു 2 - 3 റൌണ്ട് ഓടിയപ്പോള്‍ പെട്ടെന്ന് ഡിക്കിയില്‍ ഇരിക്കുന്ന ചിക്കന്‍ കറിയുടെ ഓര്‍മ വന്നു. അങ്ങനെ 3 പേര്‍ പുറത്തിറങ്ങി. കയ്യിലെ ഗ്ലാസ്സുകള്‍ കാറിന്റെ മുകളില്‍ വെച്ച് ഡിക്കി തുറന്നു ചിക്കെന്റെ പാത്രം എടുത്തു നടുവില്‍ വെച്ചു. അതാ ആ വളവിന്റെ താഴെ നിന്നു ഒരു ഹോണ്‍ ശബ്ദം.തുറന്ന ഡിക്കിയുടെ മുകളില്‍ പിടിച്ചു പുഞ്ചിരി ബേബി പറഞ്ഞു: ഇനി വല്ല പോലീസും ആണോ? കരി നാക്ക് എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. എന്തോ ഭാഗ്യത്തിന് ഞാന്‍ ഗ്ലാസ്‌ എടുത്തു മുന്നിലെ സീറ്റില്‍ വെച്ചു. ബാക്കില്‍ നിന്ന ബേബിയും കുംഭകര്‍ണന്‍ അഥവാ കുമ്പുവും വായ പൊളിച്ചു നില്‍പ്പാണ്. എസ് ഐ ആദ്യം ഊരും പേരും ഒക്കെ ചോദിച്ചു. പിന്നെ ബ്രാന്‍ഡ്‌ ഏതാണെന്ന് തിരക്കി. പിന്നെ കയ്യില്‍ എത്ര കാശ്‌ ഉണ്ടെന്നുള്ള പതിവ് ചോദ്യം- അവിടെ ഞങ്ങള്‍ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പരിപാടിയുടെ 2  കോടി രൂപയുടെ "ഫ്ലാറ്റ്" ആയി. അങ്ങനെ പേരും നാളും ഒക്കെ എഴുതി സെക്ഷന്‍ 101 അടിച്ചു തന്നു. ചെറിയുടെ പേര് കേട്ടപ്പോള്‍ അവര്‍ ഒരു നിമിഷം ശങ്കിച്ചു. ജീവിതത്തില്‍ ആദ്യമായി ഇത്രേം ദുര്‍ഘടമായ ഒരു പേരിട്ടു തന്ന അച്ഹനെ മനസ്സില്‍ സ്തുതിച്ചു. അപ്പോഴേക്ക് അക്ഷരാഭ്യാസമുള്ള ഏതോ ഒരു പോലീസുകാരന്‍ എന്നോട് ഇംഗ്ലീഷ് സ്പെല്ലിംഗ് ചോദിച്ചു. 3 പെഗ് 8  പി എം പകര്‍ന്നു തന്ന ധൈര്യത്തില്‍ (വിവരം ഇല്ലായ്മയില്‍) വള്ളി പുള്ളി തെറ്റാതെ വീട്ടിലെ അഡ്രെസ്സ് വരെ പറഞ്ഞു കൊടുത്തു. അങ്ങനെ ഏപ്രില്‍ 6 ദുഃഖ വെള്ളിയാഴ്ച പീരുമേട് സെഷന്‍സ്‌ കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞു എസ് ഐ പോയി. ബാക്കി മുഴുവനും തീര്‍ത്തിട്ടു പോയാല്‍ മതി എന്ന് ഉപദേശിക്കാനും ആ പരോപകാരി മറന്നില്ല. ഒടുവില്‍ വീണ്ടും ഒരു ട്രിപ്പ്‌ കൂടി അടിക്കേണ്ടി വന്നു. വക്കീല്‍ പീസ് വേറെയും. ആ വാഗമണ്‍ ട്രിപ്പ്‌ അതോടെ അലമ്പായി.




ഇനി ഇറക്കം. (ഏതു കയറ്റത്തിനും ഒരു ഇറക്കം ഉണ്ടാകുമെന്ന് കണ്ടു പിടിച്ച മഹാന്‍ ആരാണാവോ? അയാളെ ഒന്ന് വടക്കന്‍ കേരളത്തിലെ ചുരങ്ങളില്‍ കൊണ്ട് പോകണം. നമ്മുടെ താമരശ്ശേരി ചുരം ഇല്ലേ; അത് തെന്നെ.  ഏതു? അല്ലെങ്കില്‍ വയനാടന്‍ ചുരങ്ങള്‍ ഏതായാലും മതി. ഈ ഡെക്കാന്‍ പീഠഭൂമി ഡെക്കാന്‍ പീഠഭൂമിഎന്ന് കേട്ടിട്ടില്ലേ? അത് തന്നെ സാധനം. അങ്ങോട്ട്‌ കയറിയാല്‍ പിന്നെ നേരെ ബാംഗ്ലൂരോ ഹൈദെരാബാദോ ഒക്കെ പോയാലും ഇറക്കം എന്ന സംഭവം ഇല്ലല്ലോ.) എഞ്ചിന്‍ ഓഫ്‌ ചെയ്തു 25 കി. മീ. ഇറക്കം. അവിടേം ഇവിടേം ഒക്കെ നിര്‍ത്തി 3 - 4 ഫോട്ടോ എടുത്തു. ഫോട്ടോ എന്ന് പറയാന്‍ പറ്റില്ല. ചുമ്മാ ഓരോ സ്നാപ്‌. വെറും 5 മെ. പി. മൊവീല്‍ ക്യാമെറ എടുത്തു അവരാതിക്കാനാണോ നമുക്ക് പഞ്ഞം. അപ്പോഴാണ്‌ നമ്മുടെ കുട്ടപ്പായിയുടെ രംഗ പ്രവേശം. കുട്ടപ്പായി പോകുന്നത് ഒരു സി. ഡി. ഡീലക്സ് ബൈക്കിലാണ്. ലവന്റെ നിര്‍ത്താതെയുള്ള ഹോണ്‍ കേട്ട് ചെറിയുടെ ചെവി പൊട്ടി. എഞ്ചിന്‍ ഓണ്‍ ആക്കി ചീറിച്ചു. കാര്യം ആക്ടീവ ആണെങ്കിലും ഒരു 75 - 80 സ്പീഡ് എത്താന്‍ ഒരു പ്രയാസോം ഇല്ല.

ചുരം ഇറങ്ങുമ്പോള്‍ മുമ്പിലെ വണ്ടി സഹകരിക്കാതെ ഓവര്‍ ടെയ്ക്‌ ചെയ്യാന്‍ ച്ചിരി ബുദ്ധിമുട്ടാണേ... അങ്ങനെ കുട്ടപ്പായിയെ വട്ടാക്കി കുറെ ദൂരം. അപ്പോഴതാ വീണ്ടും ഏതോ ഡാഷ് മോന്‍ വിളിക്കുന്നു. വണ്ടി സ്പീഡ് കുറച്ചതും കുട്ടപ്പായി ഓലി ഇട്ടു കൊണ്ട് കടന്നു പോയി. തീര്‍ന്നില്ല, അതാ കുട്ടപ്പായിയുടെ പോക്കെറ്റില്‍ നിന്നും എന്തോ തെറിച്ചു വീഴുന്നു. ചെറി പോയി നോക്കുമ്പോള്‍ ഒരു പോക്കറ്റ്‌ ഡയറി. തമിഴ് സില്‍മാ സ്റ്റൈലില്‍ കൈ നീട്ടിപ്പിടിച്ചു ഒരു "യോ" വിളിയൊക്കെ നടത്തി. കിം ഫലം? കുട്ടപ്പായി അവന്റെ പാട്ടിനു പോയിക്കഴിഞ്ഞു. ഒടുവില്‍ അതും എടുത്ത്‌ ഇന്‍ ഹരിഹര്‍ നഗറിലെ തോമസ് കുട്ടിമാരെ പോലെ ഒരു ചെയ്സ്. ഓരോ കവല എത്തുമ്പോഴും കുട്ടപ്പായിയെ നോക്കും. നാട്ടില്‍ ഇത്ര അധികം സി. ഡി. ഡീലക്സ് വണ്ടികളുണ്ടെന്നു അന്ന് മനസ്സിലായി.

അവസാനം പോക്കറ്റ്‌ ഡയറി തുറന്നു കുട്ടപ്പായിയുടെ എസ് എസ് എല്‍ സി ബുക്കിലെ പേര് തപ്പി.ആ പഹയന്‍ ഒരു കുന്തോം എഴുതിയിട്ടില്ല. എന്ന് വെച്ചിട്ട് പരോപകാരം ചെയ്യാന്‍ ഒരു ചാന്‍സ് കിട്ടിയ എന്നിലെ തോമസ്‌ കുട്ടി ഗോവിന്ദന്‍ കുട്ടി അപ്പുക്കുട്ടന്‍ മഹാദേവന്‍മാര്‍ വിടുമോ? അടുത്ത പേജുകള്‍ മറിച്ചു നോക്കി. കുറെ വീണ്ടും വാല്‍ അഥവാ റീടെയ്ല്‍ ഷോപ്പുകളുടെ നമ്പരുകള്‍. കക്ഷി ഏതോ മൊവീല്‍ ഓപ്പറേറ്റര്‍ 'തൊയിലാളി' ആണ്. ഇത്രേം നമ്പരുകള്‍ വീണ്ടും തപ്പി എടുക്കണേല്‍ അളിയന്‍ കുറെ കഷ്ടപ്പെടും. വീണ്ടും വാഗമണ്‍ വരെ കേറി ഈ കട തപ്പിയെടുത്തു, ഈ പോക്കറ്റ്‌ ഡയറിയുടെ ഉടമസ്ഥനെ ചോദിയ്ക്കാന്‍ മാത്രം എന്നിലെ പരോപകാരി വളര്‍ന്നിട്ടില്ല. നേരെ വിട്ടു പാലായിലേക്ക്.

പാലാ. മാണി സാറുടെ സ്വന്തം താവളം. കേരളാ കോണ്‍ഗ്രസ്‌ ഇന്ത്യ ഭരിച്ചിരുന്നെങ്കില്‍ ന്യൂ ഡല്‍ഹി സില്‍മ ഇറക്കാന്‍ ജോഷിക്ക് ചാന്‍സ് കിട്ടില്ലായിരുന്നു. മാണി സാര്‍ പാലായില്‍ സ്ഥാപിച്ചേനെ നമ്മുടെ തലസ്ഥാനം. ഇത്രേം വന്നില്ലേ, പാലായിലെ ബിഷോപിനെ കണ്ടു ഒന്ന് കൈ മുത്തിയാലോ? (നമ്മുടെ ബിസിനസ്‌ എന്ന് പറഞ്ഞാല്‍ ഈ ട്രസ്റ്റ്‌ അക്കൌണ്ടുകള്‍ ഒക്കെ ടാപ്പ്‌ ചെയ്യലാണ് -റവര്‍ ടാപ്പിംഗ്‌ പോലെ തന്നെ. കോട്ടയം, ഇടുക്കി, പത്തനം തിട്ട, ആലപ്പുഴ എന്നീ ജില്ലകള്‍ ചെറിയേട്ടന്റെ പ്രവര്‍ത്തന മേഖല. ആദ്യത്തെ മൂന്നും അക്ഷരാര്‍ഥത്തില്‍ സഭയുടെ കളിത്തൊട്ടില്‍. കോട്ടയത്ത്‌ ഞങ്ങള്‍ക്കൊരു ചൊല്ലുണ്ട്- "കാശുള്ളവന്‍ കത്തോലിക്കാ. ഇല്ലാത്തവനു തൊലിക്കാം.")

എന്തായാലും നേരം ത്രിസന്ധ്യ ആയി. ഈ നേരത്ത് പാവം ബിഷപ്പ് പ്രാര്‍ഥനേം ധ്യാനോം ഒക്കെ ആയി കഴിയുവായിരിക്കും. ശല്യപ്പെടുത്തണ്ട. നേരെ പോയി ബ്രാഞ്ചിലേക്ക്. ഒരു കൊലീഗിനെയും പിക്ക് ചെയ്തു കോട്ടയത്തേക്ക്. രാത്രി ഹോട്ടല്‍ ഭക്ഷണോം കഴിഞ്ഞു കൊലീഗിനെ വീട്ടില്‍ വിട്ടിട്ടു തിരിച്ചെത്തിയപ്പോള്‍ മണി 9 . 30 . എന്റെ ജാര്‍ഖണ്ട്കാരന്‍ സഹമുറിയന്‍ വന്നിട്ടില്ല. നേരെ പുതപ്പിന്റെ അടിയില്‍ അഭയം തേടി. കേരളത്തിലെ എല്ലാ റോഡുകളും ലോക നിലവാരത്തില്‍ ഉള്ളവ ആയതു കൊണ്ട് ബോഡി പെയിന്‍ എന്ന ഒരു സംഭവം ഇല്ലായിരുന്നു. അങ്ങനെ അന്ന് വെള്ളം അടിക്കാതെ തന്നെ നല്ല ഉറക്കം കിട്ടി. സ്വപ്നങ്ങളില്‍ ഏതോ കുന്നിന്‍ ചെരിവുകളില്‍ എന്നെ കാത്തു കുട്ടപ്പായി നില്‍പ്പുണ്ടായിരുന്നു...

നിയമ അറിയിപ്പ്

"ഇബ്‌ടെ കണ്ട എന്തിര് പോസ്റ്റ്‌ വേണേലും എബടെ തോന്നുന്നോ അബടെ പോസ്ടാം. അതിനു ഒരു ഡാഷ് മോന്റെയും അനുവാദം ആവശ്യമില്ല. പക്കെങ്കില് പോസ്റ്റുന്ന നേരത്ത് ഞമ്മളെ കൂടെ ഒന്ന് ഓര്‍ത്തോളണേ എന്റെ പൊന്നുമുത്തപ്പാ..."